X
    Categories: CultureMoreNewsViews

മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയില്‍; എം.എല്‍.എമാര്‍ സംസ്ഥാനം വിട്ടുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കി ബി.ജെ.പി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും മൈക്കള്‍ ലോബോ പറഞ്ഞു. ഇതിനായി ബി.ജെ.പി നേതാക്കള്‍ യോഗം ചേരുന്നുണ്ട്. ബി.ജെ.പി ദേശീയ നേതാക്കള്‍ചേരുന്ന യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കും. ഘടകകക്ഷികളുമായും ഇവര്‍ ചര്‍ച്ച ചെയ്യും. അതേസമയം, കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കിയതോടെ ബി.ജെ.പി കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. എം.എല്‍.എമാരോട് സംസ്ഥാനം വിട്ടുപോവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

അതേസമയം, ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ കോണ്‍ഗ്രസിന് 14 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് 13 എം.എല്‍.എമാരാണുള്ളത്. രണ്ട് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം.ജി.പി പാര്‍ട്ടികളും ഒരു സ്വതന്ത്രനും എന്‍.സി.പി അംഗവും ബി.ജെ.പിയെ പിന്തുണക്കുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ മറികടന്നാണ് ബി.ജെ.പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ തിരിച്ചുകൊണ്ടുവന്നാണ് മറ്റ് കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയത്.

പരീക്കര്‍ കാന്‍സര്‍ ബാധിതനായതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പരീക്കര്‍ അല്ലാത്ത മറ്റൊരു ബി.ജെ.പി നേതാവിനെ അംഗീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറല്ല. ഒപ്പം കോണ്‍ഗ്രസ് കോടതിയെ സമീപിച്ചാല്‍ തിരിച്ചടി കിട്ടിയേക്കുമെന്ന ഭയവും ബി.ജെ.പിക്കുണ്ട്. അതുകൊണ്ട് ആരോഗ്യനില അതീവ ഗുരുരതമായി തുടരുമ്പോഴും പരീക്കറെ മാറാന്‍ അനുവദിക്കാതെ അധികാരത്തില്‍ തുടരുകയായിരുന്നു ബി.ജെ.പി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: