X

തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നല്‍കി 43 ദിവസം പിന്നിട്ടിട്ടും മംഗലപുരം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉയര്‍ത്തിയത്.

നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം. നവംബര്‍ 25ന് മംഗലപുരം വേലൂരിലുള്ള ബിനുദാസിന്റെ വീട്ടില്‍ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം. കഴക്കൂട്ടം സ്വദേശി ബിനുദാസ് 15 വര്‍ഷമായി കുടുംബസുഹൃത്തായിരുന്നു. കുട്ടിയുടെ മുത്തശ്ശി സ്വന്തം മകനെ പോലെയാണ് ബിനുദാസിനെ കണ്ടിരുന്നത്.

ആ ബന്ധത്തിന്റെ പേരിലാണ് ബിനുദാസിനൊപ്പം കൊച്ചുമകളെ അയച്ചത്. എന്നാല്‍ ഇത്തരത്തില്‍ ചതി സംഭവിക്കുമെന്ന് അറിഞ്ഞില്ലെന്ന് പിതാവ് പറഞ്ഞു. പീഡന വിവരം സ്‌കൂളിലാണ് പെണ്‍കുട്ടി ആദ്യം അറിയിച്ചത്. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും, മാതാപിതാക്കള്‍ അറിഞ്ഞതിന് പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

പോക്സോ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതി കഴക്കൂട്ടം സ്വദേശി ബിനുദാസിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് പിതാവ്് പറഞ്ഞു. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും പൊലീസ് ഒത്തുകളിക്കുകയാണ് എന്ന് സംശയിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പരാതി നല്‍കിയതിന് പിന്നാലെ മകളെ ഭീഷണിപ്പെടുത്തിയെന്നും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പിതാവ് അറിയിച്ചു. എന്നാല്‍ പ്രതി ഒളിവിലാണെന്നാണ് മംഗലപുരം പൊലീസ് നല്‍കുന്ന വിശദീകരണം.

 

webdesk13: