X

ഷംനയുടെ തിരോധാനത്തിന് ദുരൂഹതകളേറെ

കരുനാഗപ്പള്ളി : എസ്.എ.റ്റി ആസ്പത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയുടെ തിരോധാന കഥകള്‍ക്ക് ദുരൂഹതകളേറെ. ചൊവ്വാഴ്ച എസ്.എ.എറ്റി ആസ്പത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയെ ലാബ് പരിശോധനയ്ക്കായി പുറത്തേക്കയച്ചപ്പോള്‍ കാണാതാവുകയായിരുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ഷംന സഞ്ചരിച്ചിട്ടുള്ളതായും ബുധനാഴ്ച വൈകുന്നേരം ചെന്നൈയ്ക്കടുത്തുള്ള വെല്ലൂര്‍ മൊബൈല്‍ ടവറിന്റെ ഭാഗത്തും സഞ്ചരിച്ചതായും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. കാണാതാകുമ്പോള്‍ ചുരിദാറായിരുന്നു വേഷം. എന്നാല്‍ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയപ്പോള്‍ പര്‍ദയായിരുന്നു ധരിച്ചത്. അന്‍ഷാദും ഷംനയും തമ്മിലുള്ള വിവാഹം നടന്നിട്ട് രണ്ടേകാല്‍ വര്‍ഷമായി. വിവാഹം കഴിഞ്ഞ് നാല് മാസം ഗള്‍ഫിലേക്കു പോയ അന്‍ഷാദ് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യബസിലെ കണ്ടക്ടറായി ജോലിനോക്കുകയായിരുന്നു.
ആദ്യം പള്ളിക്കല്‍ ആസ്പത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍, പാരിപ്പള്ളി ആസ്പത്രിയിലും ചികിത്സ തേടിയതിന് ശേഷമാണ് ഷംന എസ്.എ.റ്റിയില്‍ എത്തിയത്. വീട്ടുകാരും ബന്ധുക്കളും എസ്.എ.റ്റിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും ഷംന ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ:സീമയുടെ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് തെളിയുകയായിരുന്നു. ഷംന പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറയുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എസ്.എ.റ്റിയില്‍ നിന്നും കാണാതാകുമ്പോള്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടെന്നും അവരോടൊപ്പം പോയതാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി കരുനാഗപ്പള്ളി എസ്.ഐ രാജേഷ്‌കുമാര്‍ പറഞ്ഞു. കൂട്ടികൊണ്ടുപോകാന്‍ എത്തിയ പിതാവിനെയും ബന്ധുക്കളേയും കണ്ട് ഷംന പൊട്ടിക്കരഞ്ഞു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയൂ എന്ന് തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈം ഡിറ്റാച്ചുമെന്റ് എസ്.ഐ സാബു പറഞ്ഞു.

chandrika: