X
    Categories: MoreViews

കൊട്ടിയൂര്‍ പീഢനം; പെണ്‍കുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്

കൊട്ടിയൂര്‍ പീഢനത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം നടന്ന ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്. കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുവെന്നാണ് സിന്ധുജോയ് പറയുന്നത്. കന്യാസ്ത്രീകള്‍ മനുഷ്യരാണ്, അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടുകൂടായെന്നും സിന്ധുജോയ് വാദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ.
കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത ‘പോക്‌സോ’ ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്.ഇവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടര്‍മാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാന്‍ കാരണമിവയാണ്.
ഒന്ന് – ആ പെണ്‍കുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ഹോസ്പിറ്റലില്‍ ആണ്. ചില മെഡിക്കല്‍ കോംപ്ലിക്കേഷനുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ അവിടെനിന്നും നിര്‍ദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓര്‍മിക്കുക.
രണ്ട് – പ്രസവത്തിനു രണ്ടുമണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെര്‍ജെന്‍സി വിഭാഗത്തില്‍ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിക്കാര്‍ഡുകള്‍ ക്രിസ്തുരാജ് ആശുപത്രിയില്‍ നല്‍കി. പെണ്‍കുട്ടിക്ക് 18 വയസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.
മൂന്ന് – അങ്ങനെയെങ്കില്‍ രശ്മി ഹോസ്പിറ്റല്‍ അധികൃതര്‍ എങ്ങനെയാണ് ഈ കേസില്‍നിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലില്‍നിന്ന് റഫര്‍ ചെയ്ത് ക്രിസ്തുരാജയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രസവശുശ്രൂഷ നിര്‍വഹിച്ചതിനാണ് ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്‌സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തി 2 മണിക്കൂറിനുള്ളില്‍ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിക്കുന്നത്.
നാല് – ഇതില്‍ അതീവബുദ്ധിപരമായ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടര്‍മാരും സിസ്റ്റേഴ്സും കേസില്‍ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.ഓര്‍ക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവര്‍ക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.

chandrika: