X

‘ ആ സ്‌നേഹത്തില്‍ കൊലയാളിയുണ്ടെന്ന് അറിഞ്ഞില്ല’; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ സഹോദരി

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്‌നേഹത്തില്‍ കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്‍ ചെന്ന് മാതാപിതാക്കളും മകളും ഛര്‍ദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി തനിക്ക് അയച്ചു തന്നിരുന്നു. പിതാവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസ്സം നിന്നപ്പോള്‍ പോലും ദുരുദ്ദേശ്യം മനസ്സിലാക്കാനായില്ല. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്‍ അമിതമായ തോതില്‍ അമോണിയ കണ്ടെത്തിയിരുന്നുവെന്നും സൗമ്യയുടെ സഹോദരി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സഹോദരിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം അഭിനയിച്ചാണ് സൗമ്യ കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയത്്.സ്‌നേഹത്തോടെ പെരുമാറിയ സൗമ്യയിലെ കൊലയാളിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അമ്മയുടെ മരണകാരണം കണ്ടെത്താന്‍ ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചതായും സഹോദരി പറഞ്ഞു. പ്രായമായ ആളുടെ ശരീരം എന്തിന് കീറിമുറിക്കണമെന്നാണ് ഇതിനു മറുപടിയായി സൗമ്യ പറഞ്ഞത്. അച്ഛന്റെ രക്തത്തില്‍ അമോണിയ വന്നതിന്റെ കാരണവും പൊലീസ് പുറത്തു കൊണ്ടുവരണമെന്നും സഹോദരി പറഞ്ഞു. കുഞ്ഞികണ്ണന്റെ മരണകാരണം അലൂമിനിയം ഫോസ് ഫൈഡാണെന്ന് കണ്ടെത്തിയെങ്കിലും അമോണിയയുടെ സാന്നിധ്യത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

chandrika: