kerala

ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണം: മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവിന്റെ കത്ത്

By Test User

September 21, 2022

കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

കത്ത് പൂര്‍ണരൂപത്തില്‍

സ്വന്തം വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. അഭിരാമിയുടെ പിതാവ് അജികുമാര്‍ കേവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കില്‍ ആ കുടുംബം വായ്പാ തുക തിരിച്ചടക്കുമായിരുന്നു. കോവിഡിന് ശേഷമുള്ള പ്രത്യേക സഹചര്യം പരിഗണിച്ച് ബാങ്കുകള്‍ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകണം.

എസ്.എസ്.എല്‍.സി യ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഭിരാമി മിടുക്കിയായ വിദ്യാര്‍ഥി ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞത്. അഭിരാമിയെ പോലെ ഇനിയൊരാള്‍ ഉണ്ടാകരുത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.