X

ലൈംഗികാരോപണം : ട്രംപിനെതിരെ സ്റ്റോമി ഡാനിയല്‍സ് വീണ്ടും കോടതിയില്‍

ബീജിങ്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് പോണ്‍സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചു. അവിഹിതബന്ധം മറച്ചുവെക്കുന്നതിന് താനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യത്തിലും ട്രംപ് വ്യക്തമായ പ്രസ്താവന നല്‍കണമെന്ന് ഡാനിയല്‍സ് ആവശ്യപ്പെട്ടു. മെലാനിയയുമായുള്ള വിവാഹ ശേഷം 2006ല്‍ ട്രംപ് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോണ്‍സ്റ്റാര്‍ വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ട്രംപിന്റെ വാദം.

സിബിഎസ് ന്യൂസിന്റെ 60 മിനുട്ട്‌സ് പരിപാടിയില്‍ സ്‌റ്റോമി ഡാനിയല്‍സ് ആരോപണം ആവര്‍ത്തിക്കുകയും ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് വിവരം പുറത്തുവിടാതിരിക്കാന്‍ 130,000 ഡോളറാണ് ഡാനിയല്‍സിന് ട്രംപ് നല്‍കിയത്. അത്തരമൊരു കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം കീശയില്‍നിന്നാണ് ട്രംപിനു വേണ്ടി പണം നല്‍കിയതെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണുണ്ടായത്. കൂടാതെ കള്ളം പറഞ്ഞുവെന്ന് ആരോപിച്ചതിന് മാനനഷ്ടത്തിനും ട്രംപിനെതിരെ ഡാനിയല്‍സ് കേസ് കൊടുത്തിട്ടുണ്ട്. ഇവര്‍ക്കു പുറമെ വേറെയും നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗി കാരോപണമുന്നയിച്ചിട്ടുണ്ട്.

chandrika: