X

അടിത്തറ ഭദ്രമാക്കുക- പ്രൊഫ. പി.കെ.കെ തങ്ങള്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

ഭാവിയെക്കുറിച്ച് ആകുലപ്പെടാത്തവര്‍ വിരളമാണ്. വര്‍ത്തമാനം എങ്ങിനെയെന്ന് ചിന്തിക്കുന്നവര്‍ താരതമ്യേന കുറവാണ്, ഭൂതകാലത്തെക്കുറിച്ചോര്‍ക്കുന്നവര്‍ അതിലും കുറവ്. ഇതാണ് മനുഷ്യ വൃന്ദത്തിന്റെ പൊതുവായ ചരിത്രം. ഭൂതവും വര്‍ത്തമാനവും ഭാവിക്കുവേണ്ടി പ്രായോഗികമായി ഉപയേഗപ്പെടുത്തേണ്ടതാണ് അതാണ് ബുദ്ധി. ഭൂതകാലമെന്നാല്‍ ചരിത്രം എന്ന് പറയാം വര്‍ത്തമാനം അനുഭവം, ഭാവി പ്രതീക്ഷാപൂര്‍വമായ കാത്തിരിപ്പ്, ആ കാത്തിരിപ്പ് കേവലം ഒരു സമയം തള്ളിനീക്കലായാല്‍ പോരാ, മറിച്ച് കര്‍ക്കശമായ ഉപാധികളോടെയും തയാറെടുപ്പുകളോടെയുമുള്ള സക്രിയമായ നൈരന്തര്യമായിരിക്കണം. എങ്കിലേ ഭാവി ഫലപ്രദമാവൂ അല്ലാത്തപക്ഷം പ്രതീക്ഷാപൂര്‍വമായ ഭാവിയെന്ന ഭാവന അര്‍ത്ഥശൂന്യമാവും. ഇന്നില്‍ രൂഢമൂലമായി മനക്കരുത്തോടെ ഉറച്ചുനിന്ന് ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ ഭൂതമെന്ന അടിവേരന്റെ പിന്തുണ അനിവാര്യമാണ്. വളക്കൂറുള്ള മണ്ണിലെ സക്രിയമായ വേരോട്ടത്തിനനുസൃതമാണല്ലോ ഫലസിദ്ധി. വെറുതെ നോക്കി നിന്നാല്‍ പൂക്കളും കായ്കനികളും വിളയുകയില്ലയെന്ന വസ്തുത ആര്‍ക്കാണറിഞ്ഞുകൂടാത്തത്. എന്നിരുന്നാലും ഉദാസീനരല്ലേ അധികപേരും! അതിനാല്‍ തലമുറയാകുന്ന വടവൃക്ഷത്തിന്റെ അടിവേരാകുന്ന മാതാവ്, പോഷണഊര്‍ജവളര്‍ച്ചാവികസനങ്ങളുടെ സ്രോതസാവണം കൂടെ പിതാവും. ഈ ഘട്ടത്തില്‍ നിന്നാണല്ലോ കുടുംബം, ദേശം, രാജ്യം, ലോകം എന്ന വ്യവസ്ഥയിലേക്ക് മനുഷ്യന്‍ വളര്‍ന്നു വികസിക്കുന്നത്. മാതാവിന്റെ കൈകുമ്പിളിലും മാറിലും മടിത്തട്ടിലുമായിട്ടാണല്ലോ വളര്‍ച്ചയുടെ ആദ്യ ഹേതുകങ്ങള്‍ അവിടം നന്നാവണമെങ്കില്‍ അതിന് മാതാവിന്റെ മാനസികാവസ്ഥ തദനുസൃതമായിരിക്കണം. അതിനുപറ്റിയ ഒരു മാനസികാവസ്ഥ മാതാവിനുണ്ടാവണമെങ്കില്‍ അതൊരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതല്ല. മാതാവെന്ന വനിതയുടെ വളര്‍ച്ചയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങളായിരിക്കണം വിഭവങ്ങള്‍ സിദ്ധമല്ലാത്ത ഒരു ഉറവിടത്തില്‍ നിന്നെങ്ങിനെയാണ് ഫലപ്രദമായ വളര്‍ച്ച പ്രതീക്ഷിക്കുക?. അതിനാല്‍ വിവാഹ (കുടുംബ) ജീവിതത്തിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ തത്സംബന്ധമായ അടിസ്ഥാന പരിജ്ഞാനം യുവതീയുവാക്കള്‍ നേടിയിരിക്കണം. മുന്നൊരുക്കങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും ലഭിക്കുന്ന നേട്ടങ്ങള്‍ക്കും ലോട്ടറിയിലൂടെ വരുന്ന നേട്ടത്തിനും ഒരേ മൂല്യമല്ലയെന്നത് സുവിദിതമല്ലേ! ബോധപൂര്‍വം, ലക്ഷ്യബോധത്തോടെയാവണം കുടുംബജീവിതത്തിലേക്കുള്ള ഓരോ കാല്‍വെപ്പും. മാതാവിന് അടിയൊന്നു തെറ്റിയാല്‍ മുന്നോട്ടുള്ള കാല്‍വെപ്പുകളാകെ പിഴയ്ക്കും. അതിന് ആദ്യം ബലിയാടാവുന്നത് സ്വന്തം ശിശുവും ഭാവി തലമുറയുമായിരിക്കുമെന്ന തികഞ്ഞ ബോധം മാതാവിനുണ്ടായിരിക്കണം.

മൗനവും ശാന്തവുമായ ഒരു ആസ്വാദനരീതി മുന്‍ തലമുറയില്‍ കുറച്ചൊക്കെ ഇപ്പോഴും നിലവിലുണ്ടായിരുന്നു. അതായത് വെറ്റില മുറുക്കല്‍ നാലും കൂട്ടി മുറുക്കിച്ചുവപ്പിച്ചു നീട്ടിത്തുപ്പുകയെന്നത് മുന്‍ കാലങ്ങളിലെ സാര്‍വത്രികമായ ശീലമായിരുന്നു. അപ്രകാരം പുകവലിയും ബീഡി, സിഗരറ്റ്, ചുരുട്ട് എന്നിവ. പഴമക്കാര്‍ ഈ മുറുക്കാന്‍ സാധനങ്ങളും പുകവലിക്കുള്ളവയും വീട്ടിലെ കൊച്ചു കുട്ടികളെ വിട്ടു വാങ്ങിക്കുകയും അവരെക്കൊണ്ടുതന്നെ അതെല്ലാം ഒരുക്കി ചുരുട്ടി വായിലിട്ടു അഥവാ അവരെക്കൊണ്ടുതന്നെ തീ പിടിപ്പിച്ച് പുകയാക്കി വലിച്ചൂതി ആനന്ദിക്കുകയും ചെയ്യുന്ന രീതി നിലനിന്നിരുന്നു. മുറുക്കി നീട്ടി വലിച്ചു തുപ്പുന്നതിനിടെ അഥവാ പുകവലിച്ചൂതുന്നതിനിടെ മുതിര്‍ന്നവര്‍ കൊച്ചുകുട്ടികളോടു നടത്തുന്ന ഒരു ആക്രോശമുണ്ടായിരുന്നു ‘നീയെങ്ങാനും ഇതു കൈകൊണ്ടു തൊട്ടുപോയിട്ടുണ്ടെങ്കില്‍ നിന്റെ ചുണ്ടില്‍ തീക്കൊള്ളിയെടുത്ത് കുത്തും’ എന്ന്. മുതിര്‍ന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തി നല്ലതല്ലെന്നതിലേക്ക് കുട്ടികളെ എത്തിക്കാനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റാനും ഇതിലും മികച്ച എന്തെങ്കിലും നാട്യം ആവശ്യമുണ്ടോ. അവിടം തൊട്ട് എന്താണെന്നറിയാന്‍ പാകത്തിലുള്ള ഒളിതന്ത്രങ്ങളില്‍ കുട്ടികള്‍ ചെന്നെത്തുകയും ക്രമേണ അവര്‍ അതില്‍ വിജയിച്ച് കാരണവന്മാരെക്കാള്‍ മുന്‍പന്തിയിലെത്തുകയും ചെയ്യുന്നു. ആ തുടര്‍ച്ചയുടെ എത്തിനില്‍പല്ലേ ഇന്നത്തെ സമൂഹത്തെ ഒന്നാകെ ഗ്രസിച്ചു കഴിഞ്ഞ ഒളി ലഹരി മരുന്ന് പ്രയോഗങ്ങള്‍ എല്ലാം. ആരാണിവിടെ കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ കാര്‍മികര്‍? മുതിര്‍ന്നവര്‍ക്കെന്തുമാവാം. കുട്ടികള്‍ക്കൊന്നുമാവരുത് എന്ന പ്രത്യയശാസ്ത്രം പഴയകാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടാതെ ശിരസാവഹിച്ചിരുന്നെങ്കില്‍ പുതു സമൂഹം അങ്ങിനെയല്ല, അവര്‍ എന്തിനെയും ഏതിനെയും ആരെയും മുഖത്ത് നോക്കി ചോദ്യം ചെയ്യാന്‍ ഒരുക്കമാണ് എന്ന സന്ദേശം മുതിര്‍ന്ന തലമുറ കാണാതെ പോകരുത്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയുടെ ഫലം മാത്രമാണ് പുതു തലമുറയുടെ നിലവിട്ട എല്ലാ ശീലങ്ങള്‍ക്കുമുള്ള കാരണം.

മനുഷ്യന്റെ തലച്ചോറും മനസും ക്രമീകരിക്കപ്പെട്ടിട്ടുള്ളത് അവന്റെ ഇംഗിതപ്രകാരം അവന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഒരു ബാഹ്യ നിയന്ത്രണവും ഇല്ലാത്ത വിധമല്ല. ഏതെങ്കിലും പണ്ഡിതന്മാരോ ആധുനിക ശാസ്ത്രജ്ഞരോ അവരുടെ അറിവിനും ഭാവനക്കമനുസൃതമായി രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതല്ല മനുഷ്യ ബുദ്ധിയും മനസും. അത് സൃഷ്ടിപ്പില്‍ തന്നെ പ്രവര്‍ത്തന ശൈലിയും മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യനിലെ ജിജ്ഞാസ എന്ന അവസ്ഥ അതിരു കടന്നു ചിലപ്പോള്‍ അത് മേഖല വിട്ട് പ്രവര്‍ത്തിക്കാന്‍ അഭിനിവേശം കാണിച്ചേക്കാം. അതുകൊണ്ടാണ് സ്രഷ്ടാവ് സൃഷ്ടിപ്പില്‍ തന്നെ പറഞ്ഞു വെച്ചത് ‘മനുഷ്യന്റെ മനസിന് തിന്മയിലേക്ക് (ചീത്തയിലേക്ക്) പ്രേരിതമാവുന്ന ഒരു അവസ്ഥയുണ്ട്’ എന്ന്. ഇവിടെ മനുഷ്യധര്‍മം നന്മയും തിന്മയും തിരിച്ചറിയാന്‍ അവതീര്‍ണമായിട്ടുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നന്മയെ സ്വീകരിക്കുകയും തിന്മയെ നിരാകരിക്കുകയും ചെയ്യുകയെന്നതാണ്. ആ ശരിയായ തിരഞ്ഞെടുപ്പിലൂടെയാണ് ഒരു വ്യക്തി നല്ലവനോ ചീത്തയോ ആയിത്തീരുന്നത്. വസ്തുതകള്‍ അതീവ സുതാര്യമായിരിക്കെ തിരഞ്ഞെടുക്കുന്ന വ്യക്തി തന്നെയാണ് അതിലടങ്ങിയിരിക്കുന്ന ലാഭനഷ്ടങ്ങളുടെ ഉത്തരവാദി.

web desk 3: