X

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യത്തിനായി പല ഇടപെടലുകളും നടത്തിയിട്ടുണ്ട്; സ്വപ്‌ന സുരേഷ്

നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്ന് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു എന്ന് ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പലതവണ മുഖ്യമന്ത്രിയുടെ വസതിയിലെത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലുവിളിക്കുകയാണെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യത്തിനായി പല ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, ഇതു സംബന്ധിച്ച തെളിവുകള്‍ കൈവശമുണ്ടെന്നും വ്യക്തമാക്കി. ‘അദ്ദേഹത്തിന് (മുഖ്യമന്ത്രി) എന്നെ അറിയില്ലെന്നാണ് പറഞ്ഞത്. ഇപ്പോള്‍ പുറത്തുവന്ന ചാറ്റുകളില്‍ നിന്ന് എന്താണ് മനസിലാകുന്നത്. ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പേര്‍സണലി പോയിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലുമായും പോയി സംസാരിച്ചിട്ടുണ്ട്. ജോലിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഇതൊക്കെ നിഷേധിക്കുന്നത് എന്തിനാണ്. നിയമസഭ പോലെ പുണ്യമായ സ്ഥലത്ത് വന്നിരുന്നു പച്ചക്കള്ളം പറയേണ്ട കാര്യം എന്താണ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു’-സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളോട് പച്ചക്കളം പറയുന്നത് എങ്ങനെ? അദ്ദേഹം പറയുന്നത് ശരിയാണെന്ന് തെളിയിക്കാന്‍ സി.സി.ടി.വി ദൃശ്യം പുറത്തുവിടട്ടെ. ജോലിക്കാര്യത്തില്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ്.

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് ആവശ്യത്തിനായി ഗള്‍ഫില്‍ വരെ പോയിട്ടുണ്ട്. ഒരുപാട് ബിസിനസ് ഡീലിങ് നടത്തി. യാത്രകള്‍ നടത്തി. ദുബായില്‍ ഉള്‍പ്പെടെ പോയിട്ടുണ്ട്. സദസില്‍ വന്നിരുന്ന് പച്ചക്കള്ളം വിളിച്ചുപറയുമ്പോള്‍ എല്ലാവരും മിണ്ടാതിരിക്കണോ? ഇതിന് തെളിവ് തരാം. പോയ തീയതി, വാഹനം രേഖകള്‍ എല്ലാം കൈയിലുണ്ട്. ഓരോന്നായി പുറത്തുവരണം. ജനങ്ങളോട് കള്ളം പറയരുത്. അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ തെളിവുകളുമുണ്ട്. അതുകൊണ്ടാണ് അവര്‍ ശരിയായ ദിശയില്‍ പോകുന്നതെന്നും സ്വപ്ന പറഞ്ഞു.

 

webdesk14: