X

മനുഷ്യനിര്‍മിത ദുരന്തം-ഡോ. പി.പി മുഹമ്മദ്

മിതമായ കൂട്ടക്കൊലയെന്നേ വിളിക്കാനാവു. ടൂറിസത്തിന്റെ പേരില്‍ വകുപ്പ് മന്ത്രിയും സ്ഥലവാസിയായ മന്ത്രിയും കൂട്ടാളികളും ചേര്‍ന്നു സകല നിയമങ്ങളെയും കാറ്റില്‍പറത്തി നടത്തുന്ന പകല്‍കൊള്ളയുടെ ബലിയാടാണ് മരിച്ച പാവങ്ങളായ മനുഷ്യര്‍. 22 പേരുടെ മരണത്തിലും കുറെ പേരുടെ ആശുപത്രി വാസത്തിനും ഇടയാക്കിയ ക്രൂരമായ സംഘടിത കൊലപാതകത്തിന്റെ പിന്നില്‍ സ്ഥലവാസിയായ മന്ത്രിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പങ്ക് അന്വേഷിച്ചു പുറത്ത്‌കൊണ്ട്‌വരണം. ടൂറിസത്തിന്റെ പേരില്‍ ബോട്ടുയാത്ര നടത്താല്‍ ആരാണിവര്‍ക്ക് അവകാശം നല്‍കിയതെന്നന്വേഷിക്കണം. ബോട്ടിലേക്ക് കയറാനും ഇറങ്ങാനും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മരപ്പാലമാ ണുള്ളത്. സാമാന്യബുദ്ധിയുള്ള ആരും പണക്കൊതി മൂത്ത് ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ല. ഒരു കടല്‍ തീരത്തും പുഴക്കടവിലും ജെട്ടിയിലും ഈ രീതിയില്‍ ബോട്ടുയാത്ര സംഘാടനം കാണില്ല. ലൈഫ് ജാക്കറ്റ് വേണം ബോട്ടുയാത്ര നടത്താന്‍ എന്ന സാമാന്യം വിവരം പോലും ബോട്ടിന്റെ ഉടമക്കില്ലായെന്നു അപകടം പറ്റിയ ബോട്ടുകണ്ടാല്‍ ബോധ്യമാകും. 12 പേരിലധികം കയറാന്‍ സാധിക്കാത്ത ബോട്ടില്‍ ഇത്രയും പേരെ കുത്തിനിറക്കാന്‍ ആരാണ് ഈ നരാധമന് അവകാശം നല്‍കിയത.്

സന്ധ്യ സമയമായാല്‍ ബോട്ടില്‍ യാത്ര അനുവദിക്കില്ലയെന്നതാണ് ഏത് കടവിലെയും നിയമം. രാത്രി ഇത്രയും ആളുകളെ കയറ്റി സവാരി നടത്തിയത് എന്ത് അധികാരത്തിന്റെ പേരിലാണ്? നിലവിലെ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി ഈ രീതിയില്‍ ബോട്ടുയാത്ര സംഘടിപ്പിക്കുന്നത് പൊലീസ് സേനയും അറിഞ്ഞില്ലായെന്നതും ഒരു പൊലീസുകാരന്‍ മരിച്ചുവെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതിലും മാരകമാണ് FLOATING BRIDGE എന്ന മരണക്കിണര്‍. ഒരു നിയന്ത്രണവും ഇല്ലാതെ കടലില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പാലം ജനങ്ങളില്‍ വലിയ സംഖ്യ ഈടാക്കി കയറ്റിവിടുന്നത് ആര് നല്‍കിയ അധികാരത്തിന്റെ പേരിലാണ്. നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.
പേരിനു ഒരു അന്വേഷണം പ്രഖ്യാപിച്ചത്‌കൊണ്ടായില്ല. കൊടുങ്ങല്ലൂര്‍ മുതല്‍ വടക്കോട്ട് ഈ രീതിയില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധാരാളംബോട്ടു യാത്ര നടത്തിപ്പുകാരുണ്ട്. ടൂറിസത്തിന്റെ പേരില്‍ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്രയും കേന്ദ്രങ്ങള്‍ നിരവധിയാണ്.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍
രജിസ്ട്രാറാണ് ലേഖകന്‍)

 

Chandrika Web: