X

റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.

റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.

അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.

webdesk13: