X

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്.. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ഒക്ടോബര്‍ 24 വരെ അറസ്റ്റിലായ ചിദംബരത്തിന് ജാമ്യം ലഭിച്ചെങ്കും പുറത്തിറങ്ങാനാകില്ല.

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പി. ചിദംബരത്തിന്റെ ആവശ്യം. കേസ് അന്വേഷണം പൂര്‍ത്തിയായി. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നും ചിദംബരം കോടതിയില്‍ വാദിച്ചു.

എന്നാല്‍, വിചാരണ തുടങ്ങും വരെ ജാമ്യം നല്‍കരുതെന്നാണ് സിബിഐ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്നും നേരത്തെ ചില സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചിരുന്നു. ചിദംബരം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പോലും തള്ളിയ വാദമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ തിരിച്ചടിച്ചു.

chandrika: