X

ദാസന്റെ മകള്‍ക്ക് താലി കൈമാറാന്‍ പാണക്കാട്ടന്ന് ആരെങ്കിലും വരണം: ആഗ്രഹത്തിന് നിറം പകര്‍ന്ന് മുനവ്വറലി തങ്ങള്‍

കഴിഞ്ഞയാഴ്ചയാണ് ദാസന്‍ പെരുമണ്ണയും മകള്‍ സൂര്യയും പാണക്കാട് വന്നത്. സൂര്യയുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ഇരുവരും എത്തിയത്. താലി കൈമാറാന്‍ പാണക്കാട് നിന്നാരെങ്കിലും വേണമെന്ന് സൂര്യ ആഗ്രഹം പ്രകടിപ്പിച്ചു. തിരക്കുകള്‍ക്കിടയില്‍ സ്‌നേഹതരുടെ സന്തോഷത്തില്‍ പങ്കാകാന്‍ കഴിയില്ലെന്ന ആശങ്കയായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ യാദൃശ്ചികമായി സൂര്യയുടെ മൈലാഞ്ചി കല്യാണത്തിന് എത്തിയ മുനവ്വറലി തങ്ങളെ കണ്ട് ദാസന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു.

ഈയടുത്ത് പങ്കെടുത്തതില്‍ വെച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങായിരുന്നു ഇതെന്ന് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവിചാരിതമായി കടന്നുചെന്ന തങ്ങളെ കണ്ടപ്പോള്‍ ദാസന്റെ കണ്ണുകള്‍ നിറഞ്ഞെന്ന് തങ്ങള്‍ കുറിച്ചു.

ബാപ്പയുടെയും മറ്റു മുസ്ലീം ലീഗ് നേതാക്കന്മാരുടെയുമൊക്കെ ചിത്രങ്ങള്‍ മുസ്ലിംലീഗ് സമ്മേളനങ്ങളിലും മറ്റു പരിപാടികളിലുമൊക്കെ പ്രദര്‍ശിപ്പിക്കാറുണ്ട് ദാസന്‍. കേവലം വരുമാനം എന്നതിലുപരി ബാപ്പയോടുള്ള അമിതമായ ഇഷ്ടത്തിന്റെയും ബഹുമാനത്തിന്റെയും സൂചകമായാണ് അദ്ദേഹം ഇത് ചെയ്യുന്നത്.

ചുവരില്‍ പതിച്ച വധൂവരന്മാരുടെ പേരിനോടൊപ്പമുള്ള പോസ്റ്ററില്‍ ബാപ്പയുടെ ചിത്രവും കണ്ടപ്പോള്‍ ഇവരെയൊക്കെ മനസ്സില്‍ ഞങ്ങളെ കുടുംബത്തിനോടുള്ള അഗാധമായ സ്‌നേഹത്തിന്റെ ആഴം മനസ്സിലായി. ഇതുവരെ ജീവിച്ചതിന് ഒരര്‍ത്ഥമുണ്ടായത് ഇപ്പോഴാണെന്ന് തിരിച്ചുപോരുമ്പോള്‍ വിങ്ങലോടെ ദാസന്‍ പറഞ്ഞപ്പോള്‍ മനസ്സൊന്നു പിടഞ്ഞു.

നവദമ്പതികള്‍ക്ക് ഏറ്റവും സന്തോഷകരമായ ദാമ്പത്യ ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കട്ടെയെന്ന പ്രര്‍ഥനയും തങ്ങള്‍ കുറിപ്പില്‍ ചേര്‍ത്തു.

webdesk13: