X

ദേഹാസ്വാസ്ഥ്യത്തിനിടെ മനസ് തളരാതെ യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ യാത്രയായി

കോഴിക്കോട്: യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടും മനക്കരുത്തോടെ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യാത്രയായി. 48 യാത്രികരായിരുന്നു ബസിലുണ്ടായിരുന്നത്. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നവംബര്‍ 20 ന് പുലര്‍ച്ചെ നാല് മണിക്ക് താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. മനസ് തളരാതെ ബസ് നിര്‍ത്തിയ ശേഷം െ്രെഡവര്‍ സിജീഷ് കുഴഞ്ഞു വീണു. സിജീഷ് കുഴഞ്ഞ് വീണ ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും വിവരമറിഞ്ഞത്.

ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ശവസംസ്‌കാരത്തിനായി ഇന്ന് വൈകുന്നേരം 6:30 ന് വീട്ടില്‍ നിന്നും പുതുപ്പാടി പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകും.

മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ എസ് ആര്‍ ടി സി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചു. കെ എസ് ആര്‍ ടി ഇ എയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സിജീഷ്. പരേതനായ ശ്രീധരന്റെയും (കിരണ്‍) മാളുവിന്റെയും മകനാണ്. ഭാര്യ: സ്മിത, മകള്‍: സാനിയ. സഹോദരി: പ്രിജി.

web desk 3: