X

വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയ സംഭവം; പൊലീസിനെതിരെ വകുപ്പുതല നടപടി

വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ പോയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാൻ തീരുമാനം. ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുന്നതെന്ന് എസ്പി വിഷ്ണു പ്രതീപ് ടി കെ  പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തേണ്ടവരാണെന്നും എസ്പി വിഷ്ണു പ്രതീപ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന പള്ളിക്കവലയില്ലാണ് സംഭവം. പളളിക്കവലയിലുണ്ടായ ബൈക്കപകട‌ത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു, ഇരട്ടയാർ എരുമ ചാടത്ത് അഖിൽ ആന്റണി എന്നിവരെ ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാർ അതുവഴി വന്ന നെടുങ്കണ്ടം പൊലീസ് വാഹനത്തിന് കൈ കാണിച്ചു.
ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല. ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച് പൊലീസ് മടങ്ങുകയായിരുന്നു.

നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങി വരുകയായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ. പൊലീസ് സഹായിക്കാതെ വന്നതോടെ പരിക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കട്ടപ്പന ഡിവൈഎസ്പിക്ക് എസ്പി നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി എസ് പിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

webdesk13: