X

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം

അഹമ്മദബാദ്: നാളെയാണ് ആദ്യ മല്‍സരം. നാല് വര്‍ഷം മുമ്പ് നാടകീയ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് നിര്‍ഭാഗ്യത്തിന് തല താഴ്ത്തിയ ന്യുസിലന്‍ഡുമായി കളിക്കുന്നതോടെയാണ് ഒരു മാസത്തിലധികം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആരംഭമാവുന്നത്. പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും. ഇതില്‍ ഏറ്റവും മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലെത്തും. നവംബര്‍ 12ന് പാക്കിസ്താനും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അങ്കത്തോടെയാണ് പ്രാഥമിക റൗണ്ട് അവസാനിക്കുന്നത്. 15, 16 തിയ്യതികളില്‍ സെമി ഫൈനലുകള്‍. മുംബൈയും കൊല്‍ക്കത്തയുമാണ് സെമി വേദികള്‍. നവംബര്‍ 19 നാണ് ഫൈനല്‍. ഉദ്ഘാടന മല്‍സരം വേദിയാവുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെ.

ഞായറാഴ്ച ഓസ്‌ട്രേലിയെക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ചെന്നൈ ചെപ്പോക്കിലാണ് മല്‍സരം. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനുമായി മാറ്റുരക്കും. ഈ അങ്കം 11 ന് ഡല്‍ഹിയില്‍. 14 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്താന്‍ അങ്കം. അഹമ്മദാബാദില്‍. 19 ന് ഇന്ത്യ മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ അഞ്ചാമത് മല്‍സരം ധര്‍മശാലയില്‍ ന്യുസിലന്‍ഡിനെതിരെ. 22 നാണ് ഈ മല്‍സരമെങ്കില്‍ 29 ന് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി ലക്‌നൗവില്‍ കളിക്കും. നവംബര്‍ രണ്ടിന് ഇന്ത്യ ലങ്കയെ എതിരിടും. നവംബര്‍ അഞ്ചിനാണ് കൊല്‍ക്കത്തയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയുമായുള്ള അങ്കം. ഇന്ത്യയുടെ അവസാന മല്‍സരം 11ന് ബെംഗ്ലരുവില്‍ നെതര്‍ലന്‍ഡ്‌സുമായി.

webdesk11: