X

പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു: ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം; വി.ഡി സതീശന്‍

റോഡിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ കുട്ടികളും ഭാര്യയും അടങ്ങുന്ന ഒരു കുടുംബമാണ് അനാഥമായത്. റോഡിലെ കുഴികള്‍ മരണഗര്‍ത്തങ്ങളായി മാറുകയാണ്. ദേശീയ കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നതാണ് ഇവിടുത്തെ ചര്‍ച്ച. ദേശീയ കുഴി ആയാലും സംസ്ഥാന കുഴി ആയാലും വീഴുന്നത് മനുഷ്യരാണ്. റോഡുകളുടെ അവസ്ഥ അപകടകരമായ നിലയിലേക്ക് പോകുന്നു എന്നതുകൊണ്ടാണ് ഈ വിഷയം നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്ന് ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ പൊതുമരാമത്ത് മന്ത്രി അതിനെ പരിഹാസത്തോടെയാണ് കണ്ടത്. കുഴിയില്‍ വീണ് പരിക്കേറ്റ അങ്കമാലി സ്വദേശി പ്രദീപ് ഇപ്പോഴും ആശുപത്രിയിലാണ്. കൈയ്യും കാലും ഒടിഞ്ഞ് നിരവധി പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കുഴികളുടെ എണ്ണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. കുഴികള്‍ നികത്തി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയെന്നതാണ് പൊതുമരാമത്ത് വകുപ്പ് ആദ്യം ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. നാഷണല്‍ ഹൈവെ അതോറിട്ടിക്ക് കൈമാറിയ നാഷണല്‍ ഹൈവെകളും കൈമാറാത്ത നാഷണല്‍ ഹൈവെകളും കേരളത്തിലുണ്ട്. അതോറിട്ടിക്ക് കൈമാറാത്ത നാഷണല്‍ ഹൈവേകള്‍ പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗത്തിന് കീഴിലാണ്. ഇതിനായി എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തോളം ഉദ്യോഗസ്ഥരെ പി.ഡബ്ല്യു.ഡി നിയമിച്ചിട്ടുമുണ്ട്. ദേശീയപാതയുടെ ഹരിപ്പാട്- കായംകുളം ഭാഗം പി.ഡബ്ല്യു.ഡിക്ക് കീഴിലാണ്. ഈ റോഡ് ടെന്‍ഡര്‍ ചെയ്തതും പി.ഡബ്ല്യു.ഡിയാണ്. ഗ്യാരന്റി പീരീഡിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ഉത്തരവാദിത്തവും പൊതുമരാമത്ത് വകുപ്പിനാണ്. പരിചയക്കുറവ് കൊണ്ടാകാം അങ്ങനെയൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് അദ്ദേഹം സൂചിപ്പിച്ചു.

മഴയ്ക്ക് മുന്‍പ് പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴി അടയ്ക്കാനുള്ള ഒരു ശ്രമവും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല. പ്രീ മണ്‍സൂണ്‍ വര്‍ക്ക് കേരളത്തില്‍ ഒരിടത്തും നടന്നിട്ടില്ല. പുതുതായി രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗവും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. ദേശീയ പാതാ അതോറിട്ടിക്ക് കൈമാറിയ റോഡുകളില്‍ കേന്ദ്ര സര്‍ക്കാരും അറ്റകുറ്റപ്പണി നടത്തുന്നില്ല. അതുകൊണ്ടാണ് ടോള്‍ പിരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെട്ടത്. കുഴി അടയ്ക്കാന്‍ പോലും തയാറല്ലെങ്കില്‍ എന്തിനാണ് ടോള്‍ പിരിക്കുന്നത്. ഇക്കാര്യം കളക്ടര്‍മാരുമായി സംസാരിച്ചു. നോട്ടീസ് നല്‍കിയിട്ടും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് എറണാകുളം കളക്ടര്‍ അറിയിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചില്ലെന്ന് പറഞ്ഞതിലൂടെ സ്വന്തം കെടുകാര്യസ്ഥത മറച്ച് വയ്ക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവിന് മറുപടിയുമായി വരരുത്. ദേശീയ പാത അതോറിട്ടിയും സംസ്ഥാന സര്‍ക്കാരും കുഴിയില്‍ വീണുമരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അവരെ സഹായിച്ചേ മതിയാകൂ. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എം.എല്‍.എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രദീപ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. എന്തു ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ബാധ്യത ഉണ്ടാകണമെങ്കില്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കണം അദ്ദേഹം പറഞ്ഞു.

web desk 3: