X
    Categories: indiaNews

അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയെന്ന തരത്തില്‍ തെറ്റായ വിവരം പ്രചരിപ്പി ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടര്‍

സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി കൈക്കൊള്ളാനൊരുങ്ങുന്നത്. നിലവിൽ ഷണ്മുഖ നദിയുടെ അണക്കെട്ട് ഭാഗത്തെ വനത്തിലാണ് അരിക്കൊമ്പൻ നിൽക്കുന്നത്.

ആനയെ നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്നും ദൂരെ വനത്തിലാണ് ആനയിപ്പോഴുള്ളത് എന്നത് ആശ്വാസകരമാണ്. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. അരിക്കൊമ്പൻ വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു.

പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.

webdesk13: