X
    Categories: indiaNews

അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ല; പുതിയ ഇന്ത്യയിലെ നീതിയിതെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍. അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.


പ്രത്യേക സിബിഐ കോടതി ജഡ്ജ്  സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ വിധി.

അതേസമയം, എല്ലാ പ്രതികളെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്തെത്തി.

സംഘപരിവാര്‍ നേതാക്കള്‍ ഒരു രഥയാത്ര നടത്തി, ആയുധങ്ങള്‍ ശേഖരിച്ചു, ആയിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടി. ബാബ്രി മസ്ജിദ് ഇടിച്ചു തകര്‍ക്കൂ എന്ന് ആഹ്വാനം നടത്തി. എന്നാല്‍, ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നില്ല! ബാബരി മസ്ജിദ് സ്വയം വീണു എന്ന് പറയാന്‍ കോടതികള്‍ക്ക് 28 വര്‍ഷമെടുത്തു, യൂത്ത് കോണ്‍ഗ്രസ് നോതാവ് ശ്രീവാസ്ത ട്വീറ്റ് ചെയ്തു.

ആരും പള്ളി തകര്‍ത്തിട്ടില്ലെന്നാണ് കശ്മീരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തത്.

അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്‍മാന്‍ നിസാമി ട്വീറ്റ് ചെയ്തു.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാണ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

 

chandrika: