X

ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാക്കളെ നഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിച്ചു

ജഗല്‍പ്പൂര്‍: മധ്യപ്രദേശില്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ആദിവാസി യുവാക്കളെ നഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിച്ചു.ജൂലായ് 11ന് രാത്രി മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ആദിവാസി യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് വാഹന ഉടമയും സുഹൃത്തുകളും ചേര്‍ന്ന് യുവാക്കളെ നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സുരേഷ് താക്കൂര്‍ (46), ആഷിഷ് ഗോന്ദ് (24), ഗോലു തക്കൂര്‍ എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്.

ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെങ്കിലും ജീവഭയംമൂലം പൊലീസ് പരാതി നല്‍കാന്‍ ആദിവാസിയുവാക്കള്‍ തയ്യാറായില്ല. എന്നാല്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കേസില്‍ പ്രതികളായ വാഹന ഉടമയെയും സുഹൃത്തിനെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.ജബല്‍പൂരില്‍ താമസക്കാരായ ഗുഡ്ഡു ശര്‍മ്മ, സുഹൃത്ത് ഷേരുമാണ് അക്രമം നടത്തിയതെന്നും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

ആദിവാസി യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്.

വീഡിയോ കാണാം:

chandrika: