X

ഇന്നെനിക്ക് വീണ്ടും ശ്വസിക്കാന്‍ കഴിയുന്നു; സുപ്രീം കോടതിക്ക് ബില്‍ക്കിസ് ബാനുവിന്‍റെ തുറന്ന കത്ത്

ഒന്നര വര്‍ഷത്തിനിടയില്‍ താന്‍ ആദ്യമായി ഇന്ന് പുഞ്ചിരിച്ചു എന്ന് പറയുകയാണ് ബില്‍കീസ് ബാനു. 2002 ഗുജറാത്ത് കലാപത്തില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്തി 5 മാസം ഗര്‍ഭിണിയായ മില്‍ക്കി ബാനുവിനെ കൂട്ട ബലാല്‍സംഗം ചെയ്ത 11 പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കി.

സുപ്രീം കോടതിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭിഭാഷകക്കും തനിക്ക് പിന്തുണ അറിയിച്ച ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും തന്റെ അഭിഭാഷക ശോഭ ഗുപ്ത വഴി തുറന്ന കത്തിലൂടെ നന്ദി അറിയിക്കുകയാണ് ബില്‍കീസ് ബാനു.

എന്നെ സംബന്ധിച്ച് ഇന്നാണ് യഥാര്‍ത്ഥത്തില്‍ പുതുവത്സരം. ആശ്വാസം തോന്നിയപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഒന്നര വര്‍ഷത്തിനിടയില്‍ ഞാന്‍ ആദ്യമായി ചിരിച്ചു. ഞാന്‍ എന്റെ കുട്ടികളെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചില്‍ നിന്ന് പര്‍വതം പോലൊരു കല്ല് എടുത്ത് മാറ്റിയ പോലെയാണ് എനിക്ക് തോന്നുന്നത്. എനിക്കിനി വീണ്ടും ശ്വാസം വിടാം. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക. എല്ലാവര്‍ക്കും തുല്യ നീതി എന്ന വാഗ്ദാനം നിറവേറ്റിയതിന്, എനിക്കും എന്റെ കുട്ടികള്‍ക്കും രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രതീക്ഷ നല്‍കിയതിന് ഞാന്‍ പരമോന്നത സുപ്രീം കോടതിക്ക് നന്ദി പറയുന്നു.

ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതാണ് ഇപ്പോള്‍ വീണ്ടും പറയുന്നു. എന്റെ യാത്ര ഒരിക്കലും ഒറ്റയ്ക്ക് നടത്താന്‍ കഴിയുന്നതായിരുന്നില്ല. എന്റെ ഭര്‍ത്താവും കുട്ടികളും എനിക്കൊപ്പം നിന്നു. അത്രയും വിദ്വേഷങ്ങള്‍ക്കിടയില്‍ എന്നെ സ്‌നേഹിച്ച സുഹൃത്തുക്കളുണ്ടായിരുന്നു എനിക്ക്. പ്രയാസമേറിയ ഓരോ ഘട്ടത്തിലും അവരെന്റെ കൈ മുറുകെ പിടിച്ചു.എനിക്ക് വളരെ പ്രഗത്ഭയായ അഭിഭാഷകയുണ്ടായിരുന്നു, അഡ്വ. ശോഭ ഗുപ്ത. കഴിഞ്ഞ 20 വര്‍ഷമായി അവര്‍ എനിക്കൊപ്പം നടന്നു. നീതിയില്‍ ഒരിക്കല്‍ പോലും പ്രതീക്ഷ നഷ്ടപ്പെടാന്‍ അവരെന്നെ അനുവദിച്ചില്ല.

ഒന്നരവര്‍ഷം മുമ്പ്, 2022 ഓഗസ്റ്റ് 15ന്, എന്റെ കുടുംബത്തെ ഇല്ലാതാക്കിയ, എന്റെ നിലനില്‍പ്പിനെ തന്നെ ഭീതിജനകമാക്കിയ ആളുകള്‍ നേരത്തെ മോചിപ്പിക്കപ്പെട്ടു. ഞാന്‍ അപ്പോള്‍ തകര്‍ന്നുപോയി.
എന്റെ ധൈര്യം മുഴുവന്‍ ചോര്‍ന്ന് പോയതായി എനിക്ക് തോന്നി. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ എനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുമ്പോട്ട് വന്നു. അവര്‍ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി സംസാരിച്ചു, സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജികള്‍ ഫയല്‍ ചെയ്തു.

രാജ്യത്തുടനീളമുള്ള 6,000 ആളുകളും മുംബൈയില്‍ നിന്നുള്ള 8,500 ആളുകളും അപ്പീല്‍ നല്‍കി. കര്‍ണാടകയിലെ 29 ജില്ലകളില്‍ നിന്നുള്ള 40000 ആളുകള്‍ തുറന്ന കത്തെഴുതി.ഇവര്‍ ഓരോരുത്തരോടും, നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും കരുത്തിനും ഞാന്‍ നന്ദി പറയുന്നു.നിങ്ങളാണ് എനിക്ക് പൊരുതുവാനുള്ള ശക്തി തന്നത്. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതിയെ സംരക്ഷിക്കുവാനുള്ള കരുത്ത് തന്നത്.ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു.ഉള്‍ക്കൊള്ളുമ്പോഴും എന്റെ ഹൃദയത്തിലെ പ്രാര്‍ത്ഥന വളരെ ലളിതമാണ്,

എല്ലാത്തിനും മുകളില്‍ നിയമവാഴ്ച. നിയമത്തിനു മുമ്പില്‍ എല്ലാവര്‍ക്കും തുല്യ നീതി.

ബില്‍കീസ് ബാനു

webdesk13: