X

ഭൂമി കൈമാറ്റം; കൃഷി മൃഗസംരക്ഷണ വകുപ്പുകള്‍ക്കിടയില്‍ ഭിന്നത, മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം

വെറ്ററിനറി സര്‍വകാലാശാലക്ക് ഭൂമി കൈമാറുന്നതിനെ ചൊല്ലി മന്ത്രിസഭായോഗത്തില്‍ തര്‍ക്കിച്ച് സിപിഐ മന്ത്രിമാര്‍. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് 90 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാര്‍ട്ടി മന്ത്രിമാര്‍ തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്.

വകുപ്പിനോട് ആലോചിക്കാതെയാണ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ദ്ദേശം മന്ത്രി സഭയില്‍ വെച്ചതെന്ന് കൃഷി മന്ത്രി നിലപാടെടുത്തു. ഇതോടെ വിഷയം അജണ്ടയില്‍ നിന്ന് പിന്‍വലിക്കാന്‍ മൃഗസംരക്ഷണ മന്ത്രി നിര്‍ബന്ധിതയാകുകയായിരുന്നു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ കൈവശം ഇരിക്കുന്ന മണ്ണൂത്തിയിലെ 90 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ അസാധാരണ സംഭവത്തിന് സാക്ഷിയാക്കി മാറ്റിയത്.

വെറ്ററിനറി സര്‍വകലാശാലാ രൂപീകരണ സമയത്തെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുക ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കല്‍ വിഷയം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിച്ചത്.

ഭൂമി കൈവശം വെച്ചിരിക്കുന്ന കൃഷിവകുപ്പുമായോ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ ചുമതലക്കാരായ റവന്യു വകുപ്പിനോടോ ആലോചിക്കാതെ ആയിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിച്ചപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി.

ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചതോടെ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഒറ്റപ്പെട്ടു. ഭൂമി വിട്ടുകൊടുക്കാന്‍ വകുപ്പിന് താല്‍പര്യമില്ലെന്ന് കൂടി കൃഷിമന്ത്രി നിലപാട് എടുത്തതോടെ ഒരു നിലയ്ക്കും തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഒരു പാര്‍ട്ടിയിലെ മന്ത്രിമാര്‍ പരസ്പരം തര്‍ക്കിക്കുന്ന അസാധാരണ കാഴ്ച കണ്ട് സ്തബ്ധരായ മറ്റ് മന്ത്രിമാര്‍ എല്ലാത്തിനും കാഴ്ചക്കാരായിരുന്നു. നേരത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്ത വിഷയത്തില്‍ കൂടിയാലോചന വേണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി മധ്യസ്ഥനായി. ഇതോടെ അജണ്ട തന്നെ പിന്‍വലിക്കുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. അങ്ങനെയാണ് തര്‍ക്കം തീര്‍ന്നത്.

webdesk13: