X

മര്‍ദ്ദനം സഹിക്കാനാവാതെ പ്രതി ഇറങ്ങിയോടി; നടുറോഡില്‍ മര്‍ദ്ദനം തുടര്‍ന്ന് പൊലീസ്; വീഡിയോ വൈറല്‍

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതി ജീവനും കൊണ്ടോടി. പ്രതിയെയും രക്ഷിക്കാനെത്തിയ ഭാര്യയെയും നടുറോഡില്‍ പൊലീസ് മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്. പാച്ചല്ലൂര്‍ ചുടുകാട് മുടിപ്പുരക്ക് സമീപം കുളത്തിന്‍കര വീട്ടില്‍ അനീഷ്(25) ആണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. തിരുവല്ലം സ്‌റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. അയല്‍ വീട്ടിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ്.സി.പി.ഒ സൈമണ്‍, സി.പി.ഒ ഗോപിനാഥ് എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതാണ് പ്രതി ഇറങ്ങി ഓടാന്‍ ഇടയാക്കിയത്. പിന്നാലെ എത്തിയ പൊലീസ് അനീഷിനെ പിടികൂടി വീണ്ടും തല്ലുന്നതുകണ്ടാണ് ഭാര്യയും അമ്മയും ഓടിയെത്തിയത്. ഉടുതുണി നഷ്ടപ്പെട്ട് റോഡില്‍ വീണുകിടന്ന പ്രതിയെ പല പ്രാവശ്യം പൊലീസ് ചവിട്ടിത്തേക്കുന്നതും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച ഭാര്യയെ പല പ്രാവശ്യം മുട്ടുകാല്‍കൊണ്ട് തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പൊലീസിന്റെ അതിക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനീഷിനെ രക്ഷിച്ചത്. അവിടെനിന്ന് വീണ്ടും അനീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവം പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിവാദമായി. അതിനിടയില്‍ കോടതിയില്‍ ഹാജരാക്കിയ അനീഷിനെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പൊലീസിനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നുവെന്നും അതാണ് വീഡിയോ എന്നും പൊലീസ് പറയുന്നു.

chandrika: