X
    Categories: gulfNews

യുഎഇയും ബഹ്‌റൈനുമായുള്ള ചരിത്ര കരാര്‍ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചു

ജറുസലേം: യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ ഒപ്പുവെച്ച ചരിത്ര കരാര്‍ ഇസ്രായേല്‍ മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ചു. സെപ്റ്റംബര്‍ 15 ന് അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

അബുദാബിയിലെ കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി തിങ്കളാഴ്ച സംസാരിച്ചതായും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിക്ഷേപം, ടൂറിസം, സാങ്കേതികവിദ്യ, എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തി. ദുബായിലെ ജെബല്‍ അലി തുറമുഖത്ത് നിന്നാണ് ചരക്ക് കപ്പല്‍ പുറപ്പെട്ടത്. ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്.
ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനി കഴിഞ്ഞ മാസം ടെല്‍ അവീവില്‍ നിന്ന് ദുബായിലേക്ക് ചരക്ക് വിമാനം കയറ്റിയതോടെ രാജ്യങ്ങള്‍ക്കിടയിലെ ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു.അതോടൊപ്പം ഇസ്രായേലിന്റെ രണ്ട് പ്രധാന തുറമുഖങ്ങളിലൊന്നായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കുന്നതിന് ലേലം വിളിക്കാന്‍ ഒരു ഇസ്രായേലി ഗ്രൂപ്പുമായി പങ്കാളിയാകുമെന്ന് ദുബായിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് കഴിഞ്ഞ മാസം അറിയിച്ചു.

web desk 3: