X
    Categories: MoreViews

പാലക്കാടന്‍ മലനിരകളില്‍ പ്രകമ്പനം തീര്‍ത്ത് പടയൊരുക്കം പ്രയാണം തുടരുന്നു

പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള്‍ ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്‍കുന്ന പാലക്കാടിന്റെ സങ്കര സംസ്‌കാര ഭൂമികയില്‍ ജനാധിപത്യത്തിന്റെ ഐക്യസന്ദേശം ഉയര്‍ത്തിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ ഇന്നലെ ജില്ലയിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി തുടങ്ങിയ ജാഥ പാലക്കാട്ടെത്തുമ്പോള്‍ മഹാസാഗരമായി മാറുകയായിരുന്നു. ഇന്നലെ ജില്ലയില്‍ പ്രവേശിച്ച പടയൊരുക്കം ഇന്ന്്് കിഴക്കന്‍ മേഖലയില്‍ പര്യടനം തുടരും.

ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാര്‍ക്കാട് രാജകീയ വരവേല്‍പ്പ് നല്‍കി. മണ്ണും ആറും കാടും അടങ്ങിയ മണ്ണാര്‍ക്കാടിന്റെ മണ്ണില്‍ യു.ഡി.എഫിന്റെ മറ്റൊരു പടയോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മലപ്പുറം അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ച് യു.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. കുന്തിപ്പുഴ പൊതുമരാമത്ത് ഓഫീസ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് നായകന്‍ രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, ജാഥാ നായകന്‍ രമേശ് ചെന്നിത്തലയെയും പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സ്റ്റേജിലേക്ക് എത്തിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ജാഥാ ക്യാപ്റ്റനെ പുഷ്പ കിരീടവും പുഷ്പാഹാരവും അണിയിച്ചു. അട്ടപ്പാടി അടക്കമുളള മലയോര കുടിയേറ്റ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സ്വീകരണ സമ്മേളനത്തില്‍ എത്തിയത്. പിന്നീട്്് ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കരിമ്പുഴയില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോടും ജാഥയെ വന്‍ ജനാവലിയുടെ അകമ്പടിയോടെ ആനയിച്ചു.

സന്ധ്യയോടെ പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരത്ത് രാജകീയ സ്വീകരണമാണ് നല്‍കിയത്. ജാഥയെ വരവേല്‍ക്കെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് സ്റ്റേഡിയം പരിസരത്തുള്ള മൈതാനത്ത് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം ഉച്ചക്കുതന്നെ സമ്മേളന സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ പാലക്കാട്ടെത്തിയിരുന്നു. തുടര്‍ന്ന്്് ഇന്നലെ രാത്രി ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയില്‍ ജാഥ സമാപിച്ചു.

മണ്ണാര്‍ക്കാട് നടന്ന പൊതു സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലക്കാട് പുതുച്ചേരി മുഖ്യമന്ത്രി എന്‍.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.എ അബ്്ദുല്‍അസീസ് സ്വാഗതം പറഞ്ഞു. കരിമ്പുഴയില്‍ രാജരത്‌നം അധ്യക്ഷത വഹിച്ചു.

chandrika: