Connect with us

gulf

വിവിധ കുറ്റകൃത്യങ്ങൾ :ജിസാനിൽ ജയിലുകളിൽ 11 മലയാളികൾ

സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള തുറമുഖ നഗരമായ ജിസാനിൽ വിവിധ കേസുകളിൽ അകപ്പെട്ട് 11 മലയാളികൾ ഉൾപ്പടെ 27 ഇന്ത്യക്കാർ ജയിലുകളിൽ .

Published

on

അഷ്‌റഫ്‌ വേങ്ങാട്ട് 

 റിയാദ് : സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള തുറമുഖ നഗരമായ ജിസാനിൽ വിവിധ കേസുകളിൽ അകപ്പെട്ട് 11 മലയാളികൾ ഉൾപ്പടെ 27 ഇന്ത്യക്കാർ ജയിലുകളിൽ . ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ് എൻ ഠാക്കൂറിന്റെ  നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം കഴിഞ്ഞ ദിവസം ജിസാൻ സെൻട്രൽ ജയിലിലും നാടു കടത്തൽ കേന്ദ്രത്തിലും  നടത്തിയ സന്ദർശനത്തിലാണ് തടവുകാരുടെ വിവരങ്ങൾ ലഭ്യമായത് . വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട 27 ഇന്ത്യക്കാരിൽ കേരളത്തിൽ നിന്നുള്ള 11 പേർ കൂടാതെ യു പി 5, വെസ്റ്റ് ബംഗാൾ 3, തമിഴ് നാട് 2, രാജസ്ഥാൻ, തെലുങ്കാന, ത്രിപുര, പഞ്ചാബ്,ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഓരോരുത്തർ  അടക്കമാണ് 27 പേർ.

സഊദി മയക്കമരുന്ന് ഗണത്തിൽ പെടുത്തിയ നിരോധിത ഇലയായ “ഖാത്ത്” കടത്തൽ കേസിലാണ് കൂടുതൽ പേരും പിടിക്കപ്പെട്ടതെങ്കിലും ഹവാല ഇടപാട്, മദ്യ ഉപയോഗം, മദ്യനിർമ്മാണം, വില്പന, കൊലക്കുറ്റം, ഹഷീഷ്,, സ്ത്രീ പീഡനം, വ്യാജ ഇഖാമ നിർമ്മാണം,നിരോധിത വീഡിയോ ഷെയർ ചെയ്യൽ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസീം അൻസാരി, കമ്മ്യൂണിറ്റി വെൽഫയർ മെമ്പറും ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടുമായ ഹാരിസ് കല്ലായി, സി.സി.ഡബ്ലിയു. എ.അംഗങ്ങളായ മുഖ്‌താർ, സയ്യിദ് കാശിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇഖാമ പുതുക്കാത്തവരും, ഹുറൂബ് കേസുകാരും ഉൾപ്പെടെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 29 ഇന്ത്യക്കാരിൽ പാസ്പോർട്ട് ഇല്ലാത്തവർക്ക് എമർജൻസി പാസ്പോർട്ട് അനുവദിക്കുന്നതിനുള്ള രേഖകൾ സംഘം ശേഖരിച്ചു.

സെൻട്രൽ ജയിൽ മേധാവി ഫൈസൽ അബ്ദു ഷഅബി, ഡീപ്പോർട്ടേഷൻ സെന്റർ (തർഹീൽ ) ഉപ മേധാവി സഅദ് അലി ശഹരി എന്നിവരുമായി ചർച്ച നടത്തിയ കോൺസൽ സംഘം ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.

ജിസാൻ നഗരത്തിന് പുറത്തുള്ള വിദൂര പ്രാവിശ്യകളിൽ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങളുമായെത്തി ഖാത്ത് കടത്തൽ പതിവാക്കുന്നവർ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും അവരിൽ നിന്ന് പിടിക്കപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട കേസുകൾ നില നിൽക്കുന്നതിനാൽ മോചനം അനന്തമായി നീണ്ടു പോകും . 


എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വ്യാമോഹവും പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന ഏജന്റുമാരുടെ പൊള്ളയായ വാഗ്ദാനങ്ങളുമാണ് ഇടനിലക്കാരായി പ്രവർത്തിക്കാൻ ജയിലിൽ കഴിയുന്ന പലരെയും പ്രേരിപ്പിച്ചതെന്ന് കോൺസൽ കണ്ടെത്തി. തൊഴിലവസരം നൽകുന്ന ഈ രാജ്യത്തിന്റെ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്നും നിയമലംഘനങ്ങളിൽ അകപ്പെട്ടാൽ ശിക്ഷ നേരിടുകയല്ലാതെ ആർക്കും രക്ഷിക്കാനാവില്ലെന്നും പ്രലോഭനങ്ങളിൽ പെട്ട് ജീവിതം നശിപ്പിക്കരുതെന്നും വൈസ് കോൺസൽ എസ് എൻ ഠാക്കൂർ ഇന്ത്യക്കാരോട് ആവശ്യപെട്ടു.

ജയിലിൽ കഴിയുന്നവരിൽ മിക്കവരും പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ അതാണികളാണെന്നും  ഇത്തരം കേസുകളിൽ പെട്ടവരുടെ മോചനത്തിനായി നാട്ടിൽ നിന്ന് നിരവധി ഫോൺ കാളുകൾ ലഭിക്കാറുണ്ടെന്നും ജിസാൻ കെഎംസിസി പ്രസിഡണ്ട്‌ ഹാരിസ് കല്ലായി പറഞ്ഞു. ഖാത്ത് കടത്തൽ  കേസുകളിൽ കുടുങ്ങിയവരുടെ  ജയിൽ മോചനം എളുപ്പമല്ലെന്നും സാമൂഹിക പ്രവർത്തകർക്ക് ഇങ്ങിനെയുള്ള കേസുകളിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെങ്കിലും  പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending