X

‘ഹി ഈസ് ആന്‍ ഓണറബ്ള്‍ മാന്‍’; ബ്രൂട്ടസിനെ ഉദ്ധരിച്ച് മുഖ്യമന്ത്രിയെ കുടഞ്ഞ് വി.ഡി സതീശന്‍

തിരുവനന്തപുരം: ‘വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ജൂലിയസ് സീസറില്‍ മാര്‍ക്ക് ആന്റണിയുടെ വിഖ്യാതമായ പ്രസംഗമുണ്ട്. ആ പ്രസംഗത്തില്‍ അദ്ദേഹം ബ്രൂട്ടസിനെ വിശേഷിപ്പിക്കുന്നത് ഹീ ഈസ് ആന്‍ ഹോണറബ്ള്‍ മാന്‍ എന്നാണ്. സര്‍ ഈ സഭയുടെ അനുവാദത്തോടു കൂടി ഞാന്‍ ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രിയെ ഔര്‍ ചീഫ് മിനിസ്റ്റര്‍ ഈസ് ആന്‍ ഓണറബ്ള്‍ മാന്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആദരണീയനായ ഒരു മനുഷ്യനാണ്. അദ്ദേഹമാണ്. ഈ ഭരണത്തിന്റെ കപ്പലിന്റെ ചുക്കാന്‍ നിയന്ത്രിക്കുന്ന കപ്പിത്താന്‍. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം നിയന്ത്രിക്കുന്ന ഈ കപ്പല്‍ ചുഴിയിലും കാറ്റിലും പെട്ട് നടുക്കലലില്‍ ആടിയുലയുകയാണ്. അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാരണം കപ്പിത്താന്റെ ക്യാബിനില്‍ തന്നെയാണ് പ്രധാനപ്പെട്ട പ്രശ്‌നം’ – സര്‍ക്കാറിനെിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കവെ കോണ്‍ഗ്രസ് അംഗം വിഡി സതീശന്‍ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

ഡസ്‌കിലിടിച്ച് ആവേശത്തോടെയാണ് സതീശന്റെ പ്രസംഗം പ്രതിപക്ഷാംഗങ്ങള്‍ വരവേറ്റത്. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. സെക്രട്ടേറിയേറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. ഏതെല്ലാം ഫയലാണ് അവര്‍ ചോദിച്ചത്? – സതീശന്‍ ചോദിച്ചു.

കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. ഇപ്പോള്‍ എല്ലാം ഐ.ടി സെക്രട്ടറിക്ക് മുകളില്‍ വച്ചു കെട്ടി തടിയൂരാനാണ് ശ്രമം. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പല നിയമനങ്ങളും അറിഞ്ഞില്ല. അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ? – അദ്ദേഹം ചോദിച്ചു.

പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയത്. ദേശീയ റെക്കോര്‍ഡാണിത്- അദ്ദേഹം ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ഇവിടെയില്ല. അദ്ദേഹവും വളരെ ആദരണീയനായ മനുഷ്യനാണ്. കാരണമെന്താ. എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തി വാട്‌സ്ആപ്പ് മെസ്സേജുകളിലൂടെ ഒരു ബദലുണ്ടാക്കി വിപ്ലവം സൃഷ്ടിച്ച വീരപുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിന് ഈ നിയമം ഒന്നും ഇഷ്ടമില്ല. ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഒരു വിദേശ കോണ്‍സുലേറ്റുമായി വാട്‌സാപ്പില്‍ മെസ്സേജ് അയച്ച് കിറ്റ് മേടിച്ചു കൊണ്ടു പോയ ആളാണ് അദ്ദേഹം. സകാത്ത് ആണെന്നാണ് പറഞ്ഞത്. 500 രൂപയുടെ ആയിരം കിറ്റ്. എയര്‍പോര്‍ട്ടിന് അടുത്ത ധാരാളം പാവങ്ങളുണ്ട്. നോമ്പു നോറ്റവരാണ്. അവിടെ കൊടുക്കേണ്ടേ? അതെടുത്തു മലപ്പുറത്തു കൊണ്ടു പോയി, അവിടെ നിന്നാ വണ്ടി ബാംഗ്ലൂരിലേക്ക് പോയി. സകാത് കൊടുത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടു മന്ത്രി. പിറകില്‍ നില്‍ക്കുന്നത് മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം. സകാത് കയ്യില്‍ നിന്നെടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്നെടുത്തു കൊടുക്കണം. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നാണ്. കള്ള ത്തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

Test User: