X

ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു; വന്‍പ്രതിഷേധവുമായി ശബരിമല തീര്‍ഥാടകര്‍

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇടത്താവളങ്ങളില്‍ തടഞ്ഞതിനെത്തുടര്‍ന്ന് ശബരിമലയില്‍ വന്‍ പ്രതിഷേധം. പുലര്‍ച്ചെ 5 മണി മുതല്‍ ഇടത്താവളങ്ങളില്‍ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.

മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാര്‍ വഴിയില്‍ പ്രതിഷേധിച്ചത്. തിരക്ക് കുറയുന്നതനുസരിച്ച് മാത്രമേ കടത്തിവിടാന്‍ കഴിയൂ എന്നാണ് പൊലീസിന്റെ വിശദീകരണം.

എരുമേലിയിലേക്കുള്ള വന്‍ തിരക്ക് ഒഴിവാക്കാനാണ് പൊലീസ് ക്രമീകരണം. അവധി ദിവസമായതിനാല്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ കാത്തിരുന്ന അയ്യപ്പ ഭക്തരില്‍ പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല. ഒടുവില്‍ പൊലീസുമായി വാക്കുതര്‍ക്കം ഉണ്ടായി.

പാലാ – പൊന്‍കുന്നം റോഡില്‍ പൂവരണി അമ്പലത്തിനു സമീപം നിരവധി അയ്യപ്പന്‍മാര്‍ വഴിയില്‍ കുടുങ്ങി. ഇടത്താവളങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയാതെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. അയ്യപ്പഭക്തന്മാര്‍ വഴിയില്‍ കുത്തിയിരുന്ന് ശരണം വിളിച്ചതോടെ കുറച്ച് വാഹനങ്ങള്‍ കടത്തിവിട്ടു.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായി. അതേസമയം അയ്യപ്പസ്വാമിയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയില്‍ എത്തും.

ഡിസംബര്‍ 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്ക്കാണ് പമ്പയില്‍ എത്തുന്നത്. വൈകീട്ട് 5.15 ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്ര ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

 

webdesk13: