Connect with us

columns

കേന്ദ്ര സര്‍ക്കാറിന്റെ അക്രമോത്സുക ഫെഡറലിസം- ഷംസീര്‍ കേളോത്ത്‌

ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.

Published

on

ഷംസീര്‍ കേളോത്ത്‌

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ കേട്ട് കേള്‍വിയില്ലാത്തവിധം പരസ്പരം പോരടിക്കുകയാണ്. രണ്ട് ഭരണഘടനാസ്ഥാപനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട സഹകരണ മനോഭാവം അപ്രത്യക്ഷമായിരിക്കുന്നു. പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതും ഞെട്ടിക്കുന്നതുമാണ്. കേരളത്തിലെ മാത്രം പ്രത്യേക സാഹചര്യമല്ല ഇത്. പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണറുടെ ഓഫീസ്, ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളെ പല മാര്‍ഗത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഫെഡറല്‍ മൂല്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള കേന്ദ്രീകൃത ഭരണരീതി രാജ്യത്തിന് അനുഗുണമാവുമോ എന്നത് അതീവ ഗൗരവമേറിയ ചോദ്യമാണ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് രാഹുല്‍ ഗാന്ധി അപകടകരമായ ഈ പ്രവണതയെപറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് രാജഭരണം നിലനിന്ന കാലത്തടക്കം പ്രവിശ്യാ അധികാരങ്ങളെ മാനിച്ചിരുന്നുവെന്നും സംസ്ഥാനങ്ങളെ അപമാനിക്കുന്ന കേന്ദ്ര നീക്കം ശരിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുകയുണ്ടായി. അദ്ദേഹമടക്കമുള്ളവര്‍ ഉന്നയിക്കുന്ന വിഷയത്തിലെ മെറിറ്റ് പരിശോധിക്കുന്നതിന്പകരം വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന മറുവാദമുയര്‍ത്തി ഗൗരവകരമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്നത്. ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.

എന്താണ് ഫെഡറലിസം?

ചെറുതാണെങ്കില്‍ വിദേശ അധിനിവേശത്താലും അതിവിസ്തൃതമാണെങ്കില്‍ ആഭ്യന്തര തര്‍ക്കങ്ങളാലും ഒരു റിപ്പബ്ലിക്ക് നശിച്ചുപോയേക്കാമെന്ന് തത്വചിന്തകന്‍ മോണ്ടേസ്‌ക്യു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ ലോകം വികസിപ്പിച്ചെടുത്ത ഭരണമാതൃകയാണ് ഫെഡറലിസം എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പൂര്‍ണാര്‍ഥത്തില്‍ ഫെഡറല്‍ സംവിധാനം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് പരമാധികാരത്തിന്റെ പങ്കുവെക്കലാണ്. ഒരു രാജ്യത്തിന്റെ സമഗ്രാധികാരം കേന്ദ്ര സര്‍ക്കാറില്‍ മാത്രം കേന്ദ്രീകരിക്കാതെ പ്രവിശ്യാ സര്‍ക്കാരുകളിലേക്കും ചാര്‍ത്തിനല്‍കുന്ന വ്യവസ്ഥയാണ് ഫെഡറല്‍ സംവിധാനനം വിഭാവനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമായുള്ള അധികാര വിഭജനമല്ല മറിച്ച് രാജ്യത്തെ വിവിധ പ്രവിശ്യകള്‍ക്കുള്ള ഭരണഘടനാദത്തമായ അവകാശമാണ് ഈ അധികാരങ്ങള്‍. പ്രവിശ്യകള്‍ക്ക്‌സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ സ്വത്വം നിലനിര്‍ത്താന്‍ അവകാശം നല്‍കുക വഴി ആഭ്യന്തര തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും സുശക്തമായ കേന്ദ്ര ഭരണ സംവിധാനം വഴി വിദേശ അധിനിവേശം തടയുകയും ചെയ്യുന്ന ഉപായമായാണ് ഫെഡറലിസം ലോകത്ത് പടര്‍ന്ന്പിടിച്ചത്. വിപ്ലവത്തിന്‌ശേഷം അമേരിക്കയില്‍ രൂപം കൊണ്ട രാഷ്ട്രം ഫെഡറല്‍ മൂല്യങ്ങളെ ഉള്‍ക്കൊണ്ടുള്ളതായിരുന്നു. അധികാരം ഒരു വ്യക്തിയിലോ ഒരൊറ്റ സര്‍ക്കാരിലോ തന്നെയോ കേന്ദ്രീകരിക്കപ്പെടുന്നത് സമഗ്രാധിപത്യത്തിലേക്കും പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കന്‍ രാഷ്ട്ര നിര്‍മ്മാതാക്കള്‍ ഭയപ്പെട്ടു. വിവിധ ഫെഡറല്‍ യൂണിറ്റുകള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക രൂപം കൊള്ളുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും (പ്രസിഡന്റ്) തങ്ങളുടെ അധികാര പരിധി വ്യക്തമായി വേര്‍തിരിച്ച് നല്‍കി. ഫെഡറലിസത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് അമേരിക്ക. എന്നാല്‍ ഫെഡറലിസം അധികാരം വിഭജിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുകയാണങ്കില്‍ യൂണിറ്ററി മോഡല്‍ സര്‍ക്കാര്‍ നേര്‍ വിപരീതമാണ് പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാറില്‍ അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കുന്ന സംവിധാനമാണത്. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യൂണിറ്ററി സിസ്റ്റത്തിനുള്ള ഉദാഹരണങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വീതിച്ച് നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുക എന്ന ചുമതല മാത്രമേ യൂണിറ്റുകള്‍ക്ക് ഉണ്ടാവുകയുള്ളൂ.

ഇന്ത്യന്‍ ഫെഡറലിസം

ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഈ മാതൃകകളില്‍ ഏത് വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിക്കുക. ഇന്ത്യയൊരു അര്‍ധഫെഡറേഷന്‍ ആണന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വാദം. യൂണിറ്ററി സിസ്റ്റത്തിന്റെ പല രീതികളും (അനുച്ഛേദം 356 അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കേന്ദ്രാധികാരം) ഉള്‍ക്കൊള്ളിക്കപ്പെട്ടിള്ളതിനാലാണ് ഇന്ത്യൊയെരു അര്‍ധഫെഡറേഷനായി അന്താരഷ്ട്ര അക്കാദമിക സമൂഹം വിലയിരുത്തിയത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം കാണാനാവില്ല. ഭരണഘടനയുടെ അനുച്ഛേദം ഒന്ന് ഇന്ത്യയെ യൂണിയന്‍ ഓഫ് സ്റ്റേറ്റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെയാണങ്കിലും ഭരണഘടനാനിര്‍മ്മാതാക്കള്‍ ഇന്ത്യയെ ഫെഡറേഷന്‍ ആയാണ് കണക്കാക്കിയിരുന്നത്. ഫെഡറേഷന്‍ എന്ന പദത്തിന്പകരം യൂണിയന്‍ എന്ന പദം ചേര്‍ത്തത് ഡോ. അംബേദ്കറായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ ഭരണഘടനയാ ണെന്ന് ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതിയായ ഭരണഘടനാപരമായ അധികാര വിഭജനം ഇന്ത്യന്‍ ഭരണഘടനയില്‍ കാണാം. അനുച്ഛേദം 246 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുള്ള അധികാരപരിധി കൃത്യമായി നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ഫെഡറല്‍ രാജ്യങ്ങളെടുത്ത് പരിശോധിച്ചാല്‍ ഫെഡറലിസത്തെ കേന്ദ്ര സംസ്ഥാന ബദ്ധങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാവുന്നതാണ്. ദ്വിഫെഡറലിസവും സഹകരണാത്മക ഫെഡറലിസവും. തങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട മേഖലകളില്‍മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട്‌പോകുന്ന രീതിയാണ് ആദ്യത്തേതെങ്കില്‍ പരസ്പര സഹകരണത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എല്ലാവിഷയങ്ങളിലും ശ്രദ്ധപതിപ്പിച്ചുപോകുന്ന രീതിയാണ് രണ്ടാമത്തേത്. ഇന്ത്യ സ്വീകരിച്ച മാതൃക സഹകരണത്തിന്റെതായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ യോജിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ കാതലായ വികസന മാറ്റങ്ങള്‍ രാജ്യത്ത് നടപ്പാക്കാനാവൂ എന്ന് രാഷ്ട്ര നേതാക്കള്‍ സ്വീകരിച്ച കാഴ്ചപാടായിരുന്നു അത്. 2014ന് മുമ്പുള്ള കാലങ്ങളില്‍ ഫെഡറലിസം പരസ്പര സഹകരണമാണെന്ന ധാരണ ശക്തമായിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ ഹനിക്കാന്‍ ശ്രമം നടത്തുന്നു എന്നിടത്താണ് പ്രശ്‌നങ്ങളുടെ മര്‍മ്മം.

അക്രമണോത്സുക ഫെഡറലിസം

ഉത്താരഖണ്ഡ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്താണ് ആദ്യമായി അക്രമണോത്സുക ഫെഡറലിസം എന്ന വാചകം പ്രയോഗിക്കുന്നത്. 2016ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെ പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു അത്. സംസ്ഥാനങ്ങളുമായുള്ള സഹകരണാത്മക സമീപനത്തില്‍നിന്ന് സംഹാരാത്മക നീക്കങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതിലുള്ള അമര്‍ഷവുമായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗത്തില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരുമായി രാഷ്ട്രീയ വിയോജിപ്പുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ദൈനംദിന ഭരണകാര്യങ്ങളിലടക്കം ഗവര്‍ണര്‍ ഇടപെടുന്നത് പല സന്ദര്‍ഭങ്ങളില്‍ പുറത്ത്‌വന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ഏറെയും നടന്നത് തൃണമുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിനെതിരായാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നിയമനിര്‍മ്മാണസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ ആവശ്യം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ തള്ളിയത്. ഗവര്‍ണറെ സഹായിക്കുകയാണ് മുഖ്യമന്ത്രിയുടെയും ക്യാബിനറ്റിന്റെയും കര്‍തവ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മഹാരാഷ്ട്രയിലും ഗോവയിലും കര്‍ണ്ണാടകയിലുമൊക്കെ ചില കക്ഷികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നതിനും രാജ്യം സാക്ഷിയായി. നിക്ഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഏജന്റുമാരാവുന്നത് ഭരണഘടന മുന്നോട്ട്‌വെച്ച ഫെഡറല്‍ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍തന്നെ എത്ര അപമാനകരമായ സാഹചര്യമാണുണ്ടായത്. നയപ്രഖ്യാപനം അംഗീകരിക്കണമെങ്കില്‍ രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തിയ ഗവര്‍ണറുടെ നടപടിയില്‍ വിയോജനകുറിപ്പെഴുതിയ ഉദ്യോഗസ്ഥനെതിരെ നടപെടിയെടുക്കണമെന്ന് വാശിപിടിച്ച ഗവര്‍ണര്‍ പ്രബുദ്ധ മലയാളി സമൂഹത്തെ ആകെയാണ് അപഹാസ്യരാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ അക്രമോത്സുക നീക്കങ്ങളുണ്ടാവുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ പ്രധാനമായും രണ്ടു ചോയിസുകളാണുള്ളത്. ഒന്ന് ഭരണഘടാനമൂല്യങ്ങള്‍ക്കായുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ഫെഡറലിസത്തെ ശക്തിപ്പെടുത്തുക. മമതാബാനര്‍ജിയുടെ മാതൃകയതാണ്. തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാരും സമാന നിലപാടുകാരാണ്. രണ്ടാമത്തേത്, കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെയടക്കം ഉപയോഗിച്ച് നടത്തുന്ന ഫെഡറല്‍ സംവിധാനത്തെ ഇകഴ്ത്താനുള്ള നീക്കങ്ങളോട് സമരസപ്പെട്ട്, ഒത്തുതീര്‍പ്പിലെത്തി മുന്നോട്ട് പോവുക എന്ന രീതിയാണ്. ഖേദകരമെന്ന് പറയട്ടേ, കേരളം സ്വീകരിച്ച നിലപാട് രണ്ടാമത്തെ ഗണത്തില്‍പെടുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending