X

തെരഞ്ഞെടുപ്പിന് ശേഷവും സൈബറിടങ്ങളില്‍ നിന്ന് ആക്രമണം; സങ്കടം പറഞ്ഞ് വിബിത ബാനു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മല്ലപ്പള്ളി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. വിബിത ബാനുവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷവും സൈബര്‍ ഇടങ്ങളില്‍ നിന്നും അക്രമണം നേരിടേണ്ടി വന്നെന്ന് വിബിത പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാര്‍ത്ഥിയായ ശേഷം സൈബറിടങ്ങളില്‍ നിന്ന് നേരിട്ട വ്യക്തിഹത്യയെ കുറിച്ച് തുറന്നു പറഞ്ഞത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ വിബിത മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വൈറല്‍ സ്ഥാനാര്‍ഥിയായി എല്ലാവര്‍ക്കും പരിചിത മുഖമായി അതോടെ വിബിത മാറി. ഇവരുടെ ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. അതിനിടെ, വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വിധത്തില്‍ വ്യക്തിഹത്യകള്‍ വര്‍ധിച്ചെന്ന് അവര്‍ പറയുന്നു. വളരെ മര്യാദയോടെയും ആത്മവിശ്വാസത്തോടെയുമാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയിരുന്നത്. എന്നാല്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുന്ന തോല്‍വി തനിക്കും സംഭവിച്ചു. പക്ഷേ, അതിന്റെ പേരില്‍ തന്നെ സൈബര്‍ രംഗത്ത് നിരന്തരം വേട്ടയാടുകയാണെന്ന് അവര്‍ പറഞ്ഞു. ജയിച്ച എതിര്‍ സ്ഥാനാര്‍ഥിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ട പോസ്റ്റിന് താഴെ പോലും തനിക്കെതിരായ വ്യക്തിഹത്യ ആണ് നടന്നതെന്നും അവര്‍ സങ്കടം പറയുന്നു.

വ്യാജവാര്‍ത്തകള്‍ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകള്‍ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു. പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിബിത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കി ലതാകുമാരിയോട് പരാജയപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 9278 വോട്ടാണ് വിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ട് നേടിയാണ് ലതാകുമാരിയുടെ വിജയം.

web desk 1: