X

രണ്ടു പ്രളയം വന്നതോടെ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് മാധവ് ഗാഡ്ഗില്‍

കോട്ടക്കല്‍: പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. കോട്ടക്കല്‍ എം.കെ.ആര്‍ ഫൗണ്ടേഷന്റെ കര്‍മ പുരസ്‌കാര തുകയായി ലഭിച്ച തുകയാണ് അദ്ദേഹം കേരളത്തിന് സംഭാവനയായി നല്‍കിയത്. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയെന്ന് ചടങ്ങിനിടെ മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

രണ്ടു പ്രളയം വന്നതിനു ശേഷം പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലായി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിയിരുന്നെങ്കില്‍ റിപ്പോര്‍ട്ടിന് സ്വീകാര്യത ലഭിക്കുമായിരുന്നു. എന്നാല്‍ പരിഭാഷ തയാറായിരുന്നെങ്കിലും വിതരണം നടക്കാതെ പോയതിനു പിന്നില്‍ അസ്വാഭാവികതയുണ്ടെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നഷ്ടപ്പെടുന്നത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമഘട്ടത്തിലെ കുന്നിന്‍പ്രദേശങ്ങളെ പ്രകൃതിലോല പ്രദേശങ്ങളായി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം. പ്രകൃതി വിഭവങ്ങളുടെ അശാസ്ത്രീയ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തുകയാണ്. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി മണല്‍, ക്വാറി മാഫിയകളെ നിയന്ത്രിച്ച് പ്രകൃതി സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

web desk 1: