X

മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ വീടിനകത്ത് കയറി വാതില്‍ അടയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തി; വിഡി സതീശൻ

ഞങ്ങളുടെ പ്രവര്‍ത്തകരെ സി.പി.എം തെരുവ് ഗുണ്ടകള്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സി.പി.എം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നില്‍ക്കുന്നത് അതിക്രമമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് കറുത്ത മാസ്‌ക് ധരിച്ചവരെയും വസ്ത്രങ്ങള്‍ ധരിച്ചവരെയുമെല്ലാം ഓടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ വരെ അപമാനിക്കുകയാണ് അദ്ദേഹം ഓർമ്മിപ്പിച്ചു.

യു.ഡി.എഫ് സംഘര്‍ഷത്തിന് പോകില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും. പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഇത് വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ വീടിനകത്ത് കയറി വാതില്‍ അടയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ്. ആരെ ഭയന്നാണ് മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ വഴിയരുകിലുള്ള ആളുകളെ മുഴുവന്‍ ഉപദ്രവിച്ചും രണ്ടും മൂന്നും മണിക്കൂര്‍ ബ്ലോക്ക് ചെയ്തും ആശുപത്രി ഗേറ്റുകള്‍ അടച്ചും സ്‌കൂള്‍ കുട്ടികളെ പോലും റോഡില്‍ നിന്ന് മാറ്റി വയോധികരോട് പോലും പൊലീസ് അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമാണ് എന്തൊരു അസഭ്യവര്‍ഷമാണ് പൊലീസ് ജനങ്ങളോട് നടത്തുന്നത്. സ്ത്രീകളും കുടുംബവുമായി എത്തുന്നവര്‍ക്ക് നേരെ പോലും പൊലീസ് തെറിയഭിഷേകമാണ് നടത്തുന്നത്. മുഖ്യമന്ത്രി ആരാ, മഹാരാജാവാണോ? മഹരാജാക്കന്‍മാര്‍ക്ക് പോലും ഉണ്ടായിരുന്നില്ലല്ലോ ഇത്രയും വലിയ സംരക്ഷണം അദ്ദേഹം പറഞ്ഞു.


അതേസമയം സ്വർണക്കടത്ത് കേസിലും പ്രതിപക്ഷനേതാവ് പ്രതികരണം നടത്തി
ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. തെളിവ് കൊടുക്കുന്നവര്‍ക്ക് എതിരെയാണ് അന്വേഷണം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താത്തത്. ബി.ജെ.പി നേതാക്കാള്‍ പ്രവര്‍ത്തകരെ കബളിപ്പിക്കുകയാണ്. പ്രവര്‍ത്തകര്‍ പകല്‍ സമരം ചെയ്യാന്‍ പോകുമ്പോള്‍ രാത്രിയില്‍ ബി.ജെ.പി നേതാക്കള്‍ സി.പി.എമ്മുമായി സെറ്റില്‍ ചെയ്യുകയാണ്. ഇത്രയും വലിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അനങ്ങുന്നില്ല. രമേശ് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ വി.ഡി സതീശന്റെയോ കള്ളപ്പണം അമേരിക്കയിലേക്ക് അയച്ചെന്നല്ല ഷാജ് കിരണ്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പണം അയച്ചെന്നാണ് പറഞ്ഞത്. അയാളെ ഒന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും സര്‍ക്കാര്‍ കാണിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

web desk 3: