X

ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും നിർബന്ധം; 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല

ഇരുചക്ര വാഹനത്തിൽ 4വയസ് വരെ ഉള്ള കുട്ടികൾ ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും ധരിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്‌പീഡിൽ കൂടാൻ പാടില്ല.

അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്‌കരിക്കപ്പെടുകയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലായി. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം‌ അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും.

♦️ ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്തും. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും.

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ നിയന്ത്രണം കൊണ്ടുവരാനാകും.

ദേശീയ പാതയും സംസ്ഥാന പാതയും ഉൾപ്പെടെ പ്രധാന റോഡുകളിൽ വേഗം സംബന്ധിച്ച ബോർഡുകൾ  മാറ്റുന്നതിനും ക്രമേണ പോസ്റ്റുകളിൽ തൂക്കിയിടാൻ കഴിയുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റിക്കു നിർദേശം നൽകും. ഓരോ ഭാഗത്തുമുള്ള വേഗം സംബന്ധിച്ച വിവരം ഈ ബോർഡുകളിൽ തെളിയുന്നതാണ് സംവിധാനം. നിലവിൽ ഓരോ ഭാഗത്തുമുള്ള അടയാളബോർഡുകൾ നശിപ്പിക്കപ്പെടുകയോ താഴെ വീഴുകയോ ചെയ്താൽ പിന്നീട് ഇവ മാറ്റി സ്ഥാപിക്കാൻ കാലതാമസമെടുക്കുന്നു.

ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തു വാഹനം എത്തുന്ന വേഗം കണക്കാക്കി അമിത വേഗത്തിന് പിഴയീടാക്കുന്ന സംവിധാനം എഐ ക്യാമറയിൽ ഉണ്ട്.

കേരളത്തിൽ റോഡപകടങ്ങളിൽ പെടുന്നവയിൽ 58% ഇരുചക്രവാഹനമാണെന്നതിനാൽ, നിർമിക്കുന്ന ആറുവരി ദേശീയ പാതയിൽ ഒരു വരി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി മാറ്റുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ ശുപാർശയുണ്ട്.

webdesk14: