X

വിദേശ ഉച്ചകോടിയില്‍ മന്ത്രി വി മുരളീധരന് ഒപ്പം; സ്വപ്‌നയ്ക്ക് പിന്നാലെ വിവാദ നായികയായി സ്മിത മേനോന്‍

ന്യൂഡല്‍ഹി: യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത സ്മിത മേനോനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടി. അണ്ടര്‍ സെക്രട്ടറി അരുണ്‍ കെ ചാറ്റര്‍ജിയോട് ഇതു സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎംഒ ആവശ്യപ്പെട്ടു.

2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ അബുദാബിയിലെ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കുറിച്ചുള്ള വിവാദം കൊഴുത്തത്.

പിആര്‍ ഏജന്‍സിയുടെ പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയുടെ അനുമതിയോടെയാണ് താന്‍ പങ്കെടുത്തത് എന്നാണ് സ്മിത മേനോന്‍ പറയുന്നത്. സ്വന്തം ചെലവിലാണ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയത് എന്നും പിആര്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് പങ്കെടുത്തത് എന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പിആര്‍ പ്രൊഫഷണലുകള്‍ ഒന്നും പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നു.

കൊച്ചിയിലെ പിആര്‍ ഏജന്‍സി മാനേജറാണ് സ്മിത മേനോന്‍. ശാസ്ത്ര, ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കുള്ള പബ്ലിക് റിലേഷന്‍ ജോലികളാണ് ഇവരുടെ കമ്പനി നടത്താറുള്ളത്.

സംസ്ഥാന ബിജെപിക്ക് ഉള്ളിലും സ്മിത മേനോന്‍ വിവാദം പുകയുകയാണ്. ഇതിനെച്ചൊല്ലി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പോര് ആരംഭിച്ചു കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വഴിയല്ല കള്ളക്കടത്ത് നടന്നത് എന്ന മുരളീധരന്റെ പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പുറമേയാണ് കൃഷ്ണദാസ് പക്ഷത്തിന് മറ്റൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നത്.

മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാകും വരെ സ്മിത മേനോനെ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും വ്യക്തമാക്കിയിരുന്നത്. നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവര്‍ മുരളീധരന്റെ നോമിനിയാണോ എന്നാണ് എതിര്‍പക്ഷത്തിന്റെ ചോദ്യം.

Test User: