X

മീടൂ കാമ്പയിന്‍: മുതിര്‍ന്ന മലയാള മാധ്യമപ്രവര്‍ത്തകനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: ദേശീയ തലത്തില്‍ വിവാദമായ മീടൂ കാമ്പയിന്‍ കേരളത്തിലും ശക്തമാകുന്നു. മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തക യാമിനി നായരാണ് തന്റെ ഗുരുതുല്യന്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ അപമാനിച്ചുവെന്ന് വെളിപ്പെടുത്തിയത്. തന്റെ ബ്ലോഗിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ പ്രമുഖ ദേശീയ മാധ്യമത്തില്‍ റെസിഡന്റ് എഡിറ്ററാണ്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:

‘2005ല്‍ ചെന്നൈയില്‍ ഒരു പത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് തിരുവനന്തപുരത്ത് നിന്നും ഫോണ്‍ കോള്‍ വരുന്നത്. അദ്ദേഹം ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. കൂടാതെ എനിക്ക് ഗുരുതുല്യനും. എം.സി.ജെ കോഴ്‌സ് കഴിഞ്ഞ ഉടനെ ജോലിക്ക് ചേര്‍ന്ന എന്നെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.
ജേര്‍ണലിസം ബിരുദാനന്തര ബിരുദധാരി എന്ന നിലയില്‍ പ്രാക്റ്റിക്കലിനേക്കാളും തിയറിയാണ് കൂടുതല്‍ അറിയുന്നത്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് മാറിയ ശേഷവും ആദ്ദേഹവുമായി ഞാന്‍ കോണ്ടാക്റ്റ് സൂക്ഷിച്ചിരുന്നു.

അദ്ദേഹം ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞു വിളിച്ചു. നാട്ടില്‍ നിന്നും വന്ന ഒരാളെ കാണാന്‍ പോകുന്നതില്‍ വല്ലാത്ത ആകാംഷയുണ്ടായിരുന്നു. നാട്ടില്‍ നിന്നും ആദ്യമായി വിട്ടു നില്‍ക്കുന്നതിനാല്‍ നാടുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് മിസ് ചെയ്തിരുന്നു.

അന്ന് എനിക്ക് 26 വയസായിരുന്നു. അദ്ദേഹത്തിനു 40 വയസില്‍ കൂടുതലും. അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് എന്നെ ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അവിടെ റസ്‌റ്റോറന്റില്‍ നിന്നും ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നമ്മുക്ക് റൂമിലിരുന്ന് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ എനിക്ക് ഒരപകടവും തോന്നിയില്ല. കാരണം അദ്ദേഹം എന്റെ അധ്യാപകനായിരുന്നു. കൂടാതെ പുറം ലോകത്തെക്കുറിച്ച് വളരെ ചെറിയ അറിവായിരുന്നു എനിക്കുണ്ടായിരുന്നത്. റൂമിനരികിലെത്തിയപ്പോള്‍ അദ്ദേഹം എന്നോട് മോശമായി പെരുമാറാന്‍ ആരംഭിച്ചു.

ഓടി രക്ഷപ്പെട്ട ഞാന്‍ നുംഗബക്കത്തുള്ള ഹോസ്റ്റലില്‍ എത്തുന്നത് വരെ കരഞ്ഞു കൊണ്ടായിരുന്നു. നടന്ന സംഭവം എന്റെ റൂം മേറ്റിനോടും ഒരു സുഹൃത്തിനോടും പറഞ്ഞു. അദ്ദേഹവുമായി ഇനി കോണ്ടാക്റ്റ് വെക്കേണ്ട എന്ന് അവര്‍ പറഞ്ഞു. സംഭവം വളരെ ആഴത്തില്‍ എന്നെ വേദനിപ്പിച്ചെന്നും തുടര്‍ന്ന് സൗഹൃദം സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്നും കാണിച്ച് ഒരു നീണ്ട മെയില്‍ അദ്ദേഹത്തിനയച്ചു.

ഞാന്‍ ‘അത്തരത്തില്‍ ഒന്നും’ വിചാരിച്ചില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. 13 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ കണ്ടുമുട്ടുമ്പോള്‍ അതേ സ്ഥാപനത്തില്‍ ഉയര്‍ന്ന പദവിയില്‍ ജോലിയെടുക്കുകയാണ്. ഇന്ന് ഞാന്‍ ആ സംഭവത്തെ എന്റെ ഓര്‍മയില്‍ നിന്നും കത്തിച്ചു കളഞ്ഞിട്ടുണ്ട്. ആ ട്രോമയെ തരണം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയാന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടെന്ന് വിശ്വസിക്കുന്നതു കൊണ്ട് ഷെയര്‍ ചെയ്യുന്നു’; യുവതി പറഞ്ഞു.

ഹോളിവുഡില്‍ നിന്നാണ് മീടൂ ഹാഷ്ടാഗില്‍ ഇത്തരം വെളിപ്പെടുത്തല്‍ ഇന്ത്യയിലും പ്രചാരത്തിലെത്തിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും തുറന്നുപറച്ചിലുകള്‍ എന്ന നിലക്കാണ് മീടൂ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

chandrika: