X

വെറുപ്പ് വിതച്ച് വീണ്ടും യോഗി


ഗുവാഹത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും മുസ്്‌ലിം വിദ്വേഷം ആളിക്കത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം മുസ്്‌ലിംലീഗിനെതിരെ നടത്തിയ വൈറസ് പരാമര്‍ശത്തിനു പിന്നാലെയാണ് ഇന്നലെ അസമില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും ആദിത്യനാഥ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. അസമിലും കേരളത്തിലും ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടതിനെയാണ് ആദിത്യനാഥ് ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന് ആയുധമാക്കിയത്.
മുസ്്‌ലിംലീഗുമായി കോണ്‍ഗ്രസ് അവിശുദ്ധ സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും ഇതിന് തെളിവാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ഉയര്‍ന്ന പച്ചക്കൊടികളെന്നുമായിരുന്നു ആദിത്യനാഥിന്റെ പുതിയ പരാമര്‍ശം. പതിറ്റാണ്ടുകളായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്്‌ലിംലീഗെന്ന അടിസ്ഥാന വസ്തുത പോലും പരിഗണിക്കാതെയായിരുന്നു വിഷം തുപ്പല്‍.
”ഗാന്ധി ഉത്തര്‍പ്രദേശില്‍നിന്ന് ഓടിപ്പോയി കേരളത്തിലെ ഒരു മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ റാലിയില്‍ ഉയര്‍ന്നത് ത്രിവര്‍ണ പതാകയോ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയോ അല്ല. മുസ്്‌ലിംലീഗിന്റെ പച്ചക്കൊടികളും അര്‍ധചന്ദ്ര താരാംഗിത മുദ്രയുമായിരുന്നു. കോണ്‍ഗ്രസിന്റെ ചിന്താഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്- യോഗി ആരോപിച്ചു. രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ പാര്‍ട്ടിയാണ് മുസ്്‌ലിംലീഗെന്ന അടിസ്ഥാന രഹിതമായ ആരോപണം ആവര്‍ത്തിച്ച ആദിത്യനാഥ്, അതേ പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും ആരോപിച്ചു. അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായി(എ.ഐ.യു.ഡി.എഫ്) കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെയും ആദിത്യനാഥ് വിമര്‍ശിച്ചു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരായ പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ എ.ഐ.യു.ഡി.എഫിനെതിരായ വിഷം തുപ്പല്‍. അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയുമായി ബന്ധപ്പെട്ട് ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ വൈറസ് പരാമര്‍ശത്തില്‍ മുസ്്‌ലിംലീഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

web desk 1: