X
    Categories: MoreViews

ബിജെപി സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

ആലപ്പുഴ: രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ, സാംസ്‌ക്കാരിക മേഖലകളെ ഹിന്ദുത്വ വല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം. നാളെയുടെ തലമുറകളെ ഇന്നേ ഇല്ലാതാക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. പശുവിന്റെ പേരില്‍ ജനങ്ങളെ ഇവര്‍ കൊന്നൊടുക്കുന്നു. മതപ്രബോധന സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണ്. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌ലമയില്‍ സാഹിബ് ഉള്‍പ്പെടെയുള്ളവരുടെ അശ്രാന്തപരിശ്രമത്തിന്റെ ഭാഗമായി ലഭ്യമായ ഇന്ത്യന്‍ ഭരണഘടനയിലെ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
യുവത്വത്തെ നാടിന്റെ നന്മക്കായി ഉപയോഗിക്കാന്‍ കഴിയണം. യുവാക്കള്‍ സമൂഹത്തില്‍ തിരുത്തല്‍ ശക്തികളായി മാറണം. പുതിയ തലമുറയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന് പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്ക് സമീപവും മദ്യശാലകള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചിരിക്കുന്നത് ഒരു തലമുറയെ ഒന്നാകെ നശിപ്പിക്കാനെ ഉപകരിക്കുകയുള്ളു. ഇസ്‌ലാം മതത്തിന്റെ മനോഹാരിതയെ അവതരിപ്പിക്കുന്നതിന് പകരം മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇതിനെ തിരുത്തി യഥാര്‍ത്ഥ ഇസ്‌ലാമിന്റെ നന്മയെ പ്രചരിപ്പിക്കാന്‍ കഴിയണമെന്നും ഇ. ടി പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സി. കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മമ്മൂട്ടി എംഎല്‍എ അനുഭവം സെഷനിലും സംസ്ഥാന ട്രഷറര്‍ എംഎ സമദ് ഐഡിയോളജി സെഷനിലും സംസാരിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന മുസ്‌ലിംലീഗ് ചരിത്രവും വര്‍ത്തമാനവും സെഷനില്‍ ചന്ദ്രിക എഡിറ്റര്‍ സി. പി സൈതലവി, സംഘടന സെഷനില്‍ യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. സമാപന സെഷനും മുഖാമുഖവും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി. എം സലിം ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതവും സെക്രട്ടറി കെ. എസ് സിയാദ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ മുസ്‌ലിംലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുല്‍ഫിക്കര്‍ സലാം, പി. ഇസ്മയില്‍, പി. എ അബ്ദുല്‍ കരീം, പി. എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി. ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി. വി മുഹമ്മദാലി, എ.കെ.എം അഷ്‌റഫ്, പി. പി അന്‍വര്‍ സാദത്ത്, യൂത്ത്‌ലീഗ് ദേശീയ വൈസ്. പ്രസിഡന്റ് അഡ്വ. വി. കെ ഫൈസല്‍ ബാബു, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എംപി നവാസ്, വനിതാലീഗ് സംസ്ഥാന വൈസ്. പ്രസിഡന്റ് സീമ യഹിയ, മുസ്‌ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം, ജില്ലാ ട്രഷറര്‍ എ. യഹിയ, വൈസ്. പ്രസിഡന്റ് അഡ്വ. എസ്. കബീര്‍, സെക്രട്ടറിമാരായ എസ്.എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, ബി. എ ഗഫൂര്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്‍, ജനറല്‍ സെക്രട്ടറി പി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ല ഭാരവാഹികളും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുമായിരുന്നു യൂത്ത് സമ്മിറ്റിലെ പ്രതിനിധികള്‍.

chandrika: