X

യൂസഫലി മാപ്പു നല്‍കി, വിദേശത്ത് മലയാളി ജയില്‍ മോചിതനായി

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയില്‍ മോചിതനാക്കി. സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് യൂസഫലി മാപ്പു നല്‍കുകയായിരുന്നു. ഇതോടെ ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊലീസ് കേസ് പിന്‍വലിക്കുകയായിരുന്നു.

സൗദിയിലെ അല്‍ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. വിവാദമായതോടെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പപേക്ഷിക്കുകയായിരുന്നു. ‘മോശം വാക്കുകള്‍ യൂസഫലിയെ കുറിച്ച് ഫേസ്ബുക്കില്‍ ഉപയോഗിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയി. ഈശ്വരനെ വിചാരിച്ച് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് എനിക്ക് മാപ്പുതരണം. ഇപ്പോ ഇവിടുത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച് എനിക്ക് ഡിപോര്‍ട്ടേഷന്‍ ആണ്. അതില്‍ നിന്നും എന്നെ രക്ഷിക്കണമെന്നു ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ നല്ല മനസ്സുകൊണ്ട് ഇതില്‍ നിന്നും ഞാന്‍ രക്ഷപ്പെടുന്നു. അങ്ങേയ്ക്കു ഈശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും ദീര്‍ഘായുസ്സും നല്‍കട്ടേ’ മലയാളി യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ.

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സഭ്യമല്ലാത്തതുമായ വാക്കുകളില്‍ ചിലര്‍ പ്രതികരണം നടത്തിയത്. തുടര്‍ന്ന് ലുലു ഗ്രൂപ്പ് നിയമനടപടി ആരംഭിച്ചു. ഇതിനെ തുടര്‍ന്നാണ് സൗദിയില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് ലുലു അധികൃതര്‍ പറഞ്ഞു.

web desk 1: