Connect with us

Video Stories

കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ സ്വര്‍ണവുമായി വരി നില്‍ക്കാം

Published

on

  • ശാലിനി

കറന്‍സി നിരോധനത്തിന്റെ ദൂരവ്യാപക ഫലങ്ങള്‍ പ്രവചനാതീതമായി തുടരുമ്പോഴാണ് അടുത്ത പ്രഖ്യാപനം വരുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും സ്‌നേഹിക്കുന്ന വിശിഷ്ട ലോഹത്തിനു മേലാണ് ഇത്തവണ മോദി സര്‍ക്കാര്‍ കൈ വെച്ചത്. പത്തരമാറ്റ് തങ്കത്തില്‍തന്നെ. വിവാഹിതരായ സ്ത്രീകള്‍ക്ക് ഉറവിടം കാണിക്കാതെ കൈവശം വെക്കാവുന്ന സ്വര്‍ണം 62.5 പവനായും അവിവാഹിതരായ സ്ത്രീക്ക് 31.5 പവനും പുരുഷന് 12.5 പവനും മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍ കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥയിലാണ് പല ഇന്ത്യക്കാരും. കറന്‍സി നിരോധനം വന്നപ്പോള്‍ കള്ളപ്പണക്കാര്‍ എല്ലാവരും സ്വര്‍ണമായാണ് പണം സൂക്ഷിക്കുന്നതെന്നും അതുകൊണ്ട് കറന്‍സി നിരോധനം കൊണ്ട് ഒരു കാര്യവുമില്ല എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നോട്ട് നിരോധനത്തോടെ ബുദ്ധിമുട്ടിലായ സാധാരണക്കാര്‍ക്കു തന്നെയാകും സ്വര്‍ണത്തിലെ നിയന്ത്രണവും തിരിച്ചടിയാകുക. അല്‍പസ്വല്‍പം സ്വര്‍ണ നിക്ഷേപം കയ്യിലുള്ള സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് കണ്ടറിയേണ്ടത്. പല തട്ടിലുള്ള ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കും. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ പല മാതാപിതാക്കളും അവള്‍ക്കായി സ്വര്‍ണം കരുതി വെക്കാന്‍ തുടങ്ങുന്നു. ഉറുമ്പ് അരി മണി കൂട്ടി വെക്കുന്നത് പോലെ, ജീവിതത്തിലെ പല സന്തോഷങ്ങളും വേണ്ടെന്നു വച്ച്, മകളുടെ വിവാഹം ആകുമ്പോഴേക്കും കുറച്ചു സ്വര്‍ണം സ്വരുക്കൂട്ടുന്ന മാതാപിതാക്കള്‍. അതല്ലെങ്കില്‍, സ്വര്‍ണം ഒരു നല്ല നിക്ഷേപമായി കരുതി സ്വന്തം പെന്‍ഷനും പ്രോവിഡണ്ട് ഫണ്ടും കൊണ്ട് പോലും സ്വര്‍ണം വാങ്ങി വെക്കുന്ന വയോധികര്‍. ന്യായമായ രീതിയില്‍ സമ്പാദിച്ച, നികുതിയൊടുക്കിയ വരുമാനം കൊണ്ട് വാങ്ങിയ സ്വര്‍ണം ആണെങ്കില്‍ അതിനു യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പു കൊടുക്കുമ്പോഴും, ന്യായമായതാണ് എന്ന് തെളിയിക്കാനുള്ള അതി കഠിനമായ ഭാരം വന്നു വീഴുന്നത് സാധാരണക്കാരന്റെ മേലാണ്. പരിധിയില്‍ കവിഞ്ഞ ഓരോ ഗ്രാം സ്വര്‍ണവും എന്ന് വാങ്ങി, എപ്പോള്‍ വാങ്ങി, ഏതു സമ്പാദ്യം ഉപയോഗിച്ചു എന്നൊക്കെ കൃത്യമായി കണക്കുകളുമായി ജനം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ?

മറ്റൊന്ന് പൂര്‍വിക സ്വത്തായി കിട്ടിയ സ്വര്‍ണമാണ്. പൂര്‍വിക സ്വത്തിനു നിയന്ത്രണം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതൊരു ഇരുതല വാളാണ്. കള്ളപ്പണക്കാര്‍ ചിലപ്പോള്‍ അതിധനികരായ പൂര്‍വികരുടെ കഥകള്‍ മെനഞ്ഞുണ്ടാക്കിയേക്കാം. യഥാര്‍ത്ഥത്തില്‍ പൂര്‍വിക സ്വത്ത് കിട്ടിയവര്‍ക്ക് വില്‍പ്പത്രമോ മറ്റു തെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ അത് തെളിയിക്കാന്‍ കഴിയാതെ സ്വര്‍ണം നഷ്ടമാകുന്ന സംഭവങ്ങളും ഉണ്ടായേക്കാം. സത്യം തെളിയിക്കേണ്ട ചുമതല വ്യക്തികളുടെ ചുമലിലാകുന്ന അവസ്ഥയില്‍ നീതി നടപ്പാകണം എന്നില്ല.

വ്യക്തികളുടെ ബുദ്ധിമുട്ടുകള്‍ അവിടെ നില്‍ക്കട്ടെ. സ്വര്‍ണ വിപണിയെ ഈ തീരുമാനം തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. മേയ് 2016 ലെ കണക്കനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണ ഉപഭോഗത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കൂടിയാകുമ്പോള്‍ സ്വര്‍ണ വിപണി പിന്നെയും താഴേക്ക് കൂപ്പുകുത്തും. സ്വര്‍ണ കച്ചവടത്തിലെ നികുതിയിനത്തില്‍ നല്ല വരുമാനം ലഭിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയാകും ഈ തീരുമാനം. നികുതി വിഭജിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അത് കൂടുതല്‍ വഷളാകും. ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടായേക്കാവുന്ന സ്വര്‍ണ വിപണിയുടെ തകര്‍ച്ചയും ഗോള്‍ഡ് ഫണ്ടുകളുടെയും ഇക്വിറ്റികളുടെയും മുരടിപ്പും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് മാത്രമേ പറയാനാകൂ.

മാത്രമല്ല, സ്വര്‍ണ കച്ചവടം എന്നാല്‍ വന്‍ സ്വര്‍ണ വ്യാപാരികള്‍ മാത്രമല്ല, പല തട്ടിലായുള്ള അനേകം തൊഴിലാളികളുടെ ജീവിതോപാധിയെപ്പോലും ഈ തീരുമാനം ബാധിച്ചേക്കാം.
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രാജ്യവ്യാപകമായി സ്വര്‍ണ്ണവേട്ട നടത്താനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടോ? അതിനു ആവശ്യകമായ ഉദ്യോഗസ്ഥരും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മാത്രം എത്ര ഭീമമായ ചെലവു വരുമെന്ന് കണക്കു കൂട്ടിയിട്ടുണ്ടോ? എന്ന് പരിശോധന തുടങ്ങും, നികുതി വകുപ്പ് സംശയിക്കുന്നവരെ മാത്രമേ റെയിഡ് ചെയ്യുകയുള്ളൂ? അതോ എല്ലാ ഇന്ത്യക്കാരും എടിഎമ്മിനു മുന്നില്‍ വരി നിന്നത് പോലെ, കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം സ്വര്‍ണവുമായി വരി നില്‍ക്കേണ്ടി വരുമോ? ഈ തീരുമാനം എങ്ങനെ നടപ്പിലാക്കും? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഇതിനെല്ലാം മറുപടി പറയാനും കൂടുതല്‍ കിംവദന്തികള്‍ പരക്കുന്നതിന് മുമ്പ് ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്.

സ്വര്‍ണം കൈവശം വെക്കുന്നതിനു പരിധി നിര്‍ണയിച്ചു കൊണ്ടുള്ള തീരുമാനം ശരിയോ തെറ്റോ ആകട്ടെ, പക്ഷെ ഇന്ത്യയിലെ സാധാരണക്കാര്‍ ചൂടു വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏതു തീരുമാനവും അല്‍പം ഭയത്തോടെ മാത്രമേ ജനത്തിനു നോക്കിക്കാണാനാവൂ. കറന്‍സി നിരോധനത്തിന് ശേഷം സാധാരണക്കാര്‍ക്കുണ്ടായ യാതനകളില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍, രാജ്യത്തെ നികുതിയടക്കുന്ന നിയമം അനുസരിക്കുന്ന പൗരനെ പുതിയ ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിടാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കണം കേന്ദ്ര സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending