Connect with us

Video Stories

കണ്ണൂരിന്റെ കണ്ണീര്‍ നിലയ്ക്കട്ടെ

Published

on

രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരതയും എണ്ണവും കൊണ്ട് രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് എല്ലാ കക്ഷികളും ഒരുമിക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലുണ്ടായ ധാരണകള്‍. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ആശയപരമായുമൊക്കെ രാജ്യത്തിന് മാതൃകയായി നില്‍ക്കുന്ന കേരളത്തിന് ‘കണ്ണൂരിന്റെ കണ്ണീര്‍’ ഏതുവിധേനയും തുടച്ചുമാറ്റിയേ തീരൂ. സമാധാന കാംക്ഷികളുടെ ഭാഗത്തുനിന്നുള്ള ഏറെ മുറവിളികള്‍ക്കു ശേഷമാണ് ഇത്തരമൊരു യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും ‘ഇല്ലാത്തതിനേക്കാള്‍ ഭേദം വൈകിയത്’ ആണെന്നതിനാല്‍ നടപടി ശുഭോദര്‍ക്കമാണ്. മുപ്പത് വര്‍ഷത്തിനകം മുന്നൂറോളം പേര്‍ കൊലചെയ്യപ്പെട്ട കണ്ണൂരില്‍ ഒരിടത്ത് ഭരണ കക്ഷിയായ സി.പി.എം ആണെന്നതാണ് സമാധാന ശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷക്ക് ഒരു ഹേതു. അക്രമങ്ങളെ പ്രതിരോധിക്കുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂവെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും പറയുന്നതെങ്കില്‍ സി.പി.എമ്മിന്റെ ന്യായവും ഏതാണ്ടിതുതന്നെയാണ്. ഇടതുമുന്നണി അധികാരത്തിലേറി അഞ്ചുമാസം കൊണ്ട് പ്രതീക്ഷകള്‍ തകിടം മറിച്ച് ഏഴ് കൊടുംകൊലകള്‍ നടന്നതിനെ തുടര്‍ന്നാണ് പൊതുജനങ്ങളുടെയും പ്രതിപക്ഷമായ യു.ഡി.എഫിന്റെയും ഭാഗത്തുനിന്ന് സമാധാനത്തിനായി ശക്തമായ സ്വരമുയര്‍ന്നത്.

കണ്ണൂരില്‍ പല ഭാഗത്തും ആയുധ നിര്‍മാണവും ബോംബ് നിര്‍മാണവും നടക്കുന്നുണ്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചിരിക്കുന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോകുന്ന സ്ഥിതി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുകയുണ്ടായി. വീടുകളും പാര്‍ട്ടി ഓഫീസുകളും കേന്ദ്രീകരിച്ച് ആക്രമണം നടക്കുന്നുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം രാഷ്ട്രീയ കക്ഷികള്‍ ശക്തമായ ഉറപ്പുനല്‍കിയതായാണ് വിവരം. അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത് ശക്തമായി തന്നെ അക്രമ രാഷ്ട്രീയത്തെ എതിര്‍ത്തിട്ടുണ്ട്. ഇത്തരമൊരു വാര്‍ത്ത സമാധാന കാംക്ഷികളായ കേരളീയരെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഗതാര്‍ഹമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളായാലും മറ്റേതു തരം നരഹത്യകളായാലും ആധുനിക മനുഷ്യന് ഭൂഷണമല്ല. ജീവന്‍ നല്‍കാനാകാത്തിടത്തോളം അതെടുക്കാനും ആര്‍ക്കും അവകാശവുമില്ല. രാഷ്ട്രീയം വളര്‍ത്താനായി എതിര്‍ കക്ഷിക്കാരെ പരസ്പരം അരിഞ്ഞുവീഴ്ത്തുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. ജനാധിപത്യവും ഭരണഘടനയും ക്രമ സമാധാനവും നിലനില്‍ക്കുന്ന സമൂഹത്തില്‍ പൊലീസും നീതിപീഠവും നോക്കുകുത്തിയായിരിക്കാനുമാവില്ല. എത്രയോ യുവാക്കള്‍, അമ്മമാര്‍, ഭാര്യമാര്‍, കുരുന്നുകള്‍ എന്നിവരാണ് ഈ കുരുതികളുടെ ഇരകളായിട്ടുള്ളതും പലരും ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നതും. അമ്മമാരുടെ കണ്ണീരിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നതിന്റെ സൂചനയാണ് എതിര്‍പ്പുകള്‍ക്കിടയിലും ഓരോ തവണയും തുടര്‍ന്നുകൊണ്ടിരിക്കുന്ന നരഹത്യകള്‍. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘവുമാണ് ആയുധ നിര്‍മാണത്തിനും കൊലപാതകങ്ങള്‍ക്കും പിന്നില്‍. കേസന്വേഷണം നടക്കുമ്പോള്‍ ജയിലിലേക്ക് അയക്കാനായി വാടക പ്രതികളെ തയ്യാറാക്കുന്നതും ഇക്കൂട്ടരാണ്. സര്‍വകക്ഷി യോഗം നടന്ന ദിവസം തന്നെ, സി.പി.എം നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസുകാരന്‍ സുബീഷ് പൊലീസിനോട് നടത്തിയതായി പറയുന്ന മൊഴിയില്‍ ഫസലിനെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന് പറഞ്ഞതായാണ് വാര്‍ത്ത. സി.ബി.ഐ അന്വേഷിക്കുന്ന ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ്രതികളാണ്. രണ്ടു കൊലക്കേസില്‍ കൂടി ആര്‍.എസ്.എസിനെതിരെ സുബീഷ് മൊഴി നല്‍കിയിട്ടുണ്ടത്രെ.

മിക്ക കേസുകളിലും യഥാര്‍ഥ പ്രതികളെ പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുകയാണ് പതിവ്. ഇവരെ പിന്നീട് കൊല്ലപ്പെട്ടവരുടെ കക്ഷിക്കാര്‍ കൊന്ന് അവരുടേതായ നിയമം നടപ്പാക്കുകയാണ് ചെയ്യാറ്. ഇതിന് അറുതി വരുത്തിയാലേ കൊലപാതകങ്ങള്‍ ശാശ്വതമായി നില്‍ക്കൂ. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുന്ന സാഹചര്യവും എന്തു വിലകൊടുത്തും ഒഴിവാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കണ്ണൂര്‍ വിഷയം പരസ്യമായി ഉന്നയിച്ചെങ്കിലും അതവസാനിപ്പിക്കാന്‍ അദ്ദേഹം ഒരു നടപടിയുമെടുക്കുകയുണ്ടായില്ല. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ല. പാര്‍ട്ടി ഗ്രാമങ്ങളുടെയും പാര്‍ട്ടിയുടെയും സ്വയം പ്രഖ്യാപിത കോടതികളാണ് എതിരാളികള്‍ക്ക് വധ ശിക്ഷ വിധിക്കുന്നതെന്ന വൈചിത്ര്യവും ഇവിടെയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധത്തില്‍ നാമത് കണ്ടതാണ്.

കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കുറച്ച് നിര്‍ദേശങ്ങള്‍ തയ്യാറാക്കി രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കിയെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യമായി നിലപാടെടുക്കുകയാണ് ഭരണ കക്ഷിയായ സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം ചെയ്തത്. സമാധാനം പാലിച്ചാല്‍ തങ്ങള്‍ മോശക്കാരാകുമെന്ന മിഥ്യാധാരണയായിരുന്നു സി.പി.എം നേതൃത്വത്തിന്. പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രകോപനപരമായ പ്രസ്താവനയും എരിതീ കെടുത്തതിന് പകരം അതില്‍ എണ്ണയൊഴിക്കുന്നതായിപ്പോയി. ഉത്തരവാദിത്തപ്പെട്ട ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു അത്തരമൊരു പ്രസ്താവന. അണികള്‍ക്ക് ആവേശം പകരാനാണത്രെ ഇത്തരം വാചകക്കസര്‍ത്തുകള്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ കണ്ടും കേട്ടും ദേഹവും മനവും മരവിച്ച കുടുംബങ്ങളെയും പൊതു ജനങ്ങളെയും സംബന്ധിച്ച് ഇത്തരം വായാടിത്തങ്ങള്‍ ആ കക്ഷിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും സൃഷ്ടിക്കുന്ന ബോധമെന്തെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂര്‍ സംസ്ഥാനത്ത് ആറാം സ്ഥാനത്താണെന്ന കണക്കു നിരത്തി സ്വയം സമാധാനിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളി ചൂഷണത്തിനതിരെ രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്ന നിലക്ക് കണ്ണൂരില്‍ ദുരഭിമാനം വെടിഞ്ഞ് സി.പി.എം സമാധാനത്തിന് സന്നദ്ധമാകുമെന്നുതന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്. അതുണ്ടായാല്‍ അവര്‍ക്കുതന്നെയാണ് ഖ്യാതി. ആയുധം കൊണ്ട് എല്ലാം നേടിക്കളയാമെന്ന ചിന്ത ആര്‍.എസ്.എസും വെടിഞ്ഞേ തീരു. സമാധാനത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ കൊലപാതകത്തിന് അണിയറയില്‍ ഒരുക്കം നടത്തുന്ന ഇരട്ടമുഖം ഇനിയെങ്കിലും പാര്‍ട്ടികള്‍ വെടിയുമെന്ന് പ്രത്യാശിക്കാം. ഇനിയൊരമ്മക്കും മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ഇടവരരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending