Connect with us

Culture

എന്നു തീരും നോട്ടോട്ടം; കേന്ദ്രത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കും

Published

on

ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധി ഇന്ന് അവസാനിക്കും. നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട് എന്നിവ പിടികൂടുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് തടയുന്നതിനും വേണ്ടിയാണ് തീരുമാനമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 30നുള്ളില്‍ അസാധു നോട്ടുകള്‍ മാറ്റിവാങ്ങുകയോ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാമെന്നായിരുന്നു നിര്‍ദേശം. ആ തിയതി ഇന്ന് രാത്രിയോടെ അവസാനിക്കും.

ഇരുട്ടിവെളുക്കും മുമ്പേ കൈയിലുള്ള പണം അസാധുവായതിന്റെ അങ്കലാപ്പ് ജനങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചു. ജനം ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു തളര്‍ന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചു. വിവാഹങ്ങള്‍ മുടങ്ങിയും കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ കഴിയാതെയും ചികിത്സ കിട്ടാത്തതിനാലും മനംനൊന്ത് ആളുകള്‍ സ്വയം ജീവനൊടുക്കി. ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന് തളര്‍ന്ന് ജനങ്ങളും തിരക്കില്‍ വീര്‍പ്പുമുട്ടി ബാങ്ക് ജീവനക്കാരും കുഴഞ്ഞുവീണ് മരിച്ചു.

പിന്‍വലിക്കുന്നതിന് ആനുപാതികമായി പുതിയ കറന്‍സികള്‍ എത്തിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരാജയപ്പെട്ടതോടെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലേക്ക് രാജ്യം എത്തിപ്പെട്ടു. മാറ്റിവാങ്ങുന്നതിന് നിശ്ചയിച്ച പരിധി വലതവണ മാറ്റിപ്പറയുകയും ഒടുവില്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പണം പിന്‍വലിക്കുന്നതിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സമ്പദ് വ്യവസ്ഥ മാന്ദ്യ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങി. നിര്‍മാണ മേഖല സ്തംഭിച്ചു. ഫാക്ടറികളിലും അസംഘടിത തൊഴില്‍ മേഖലകളിലും കൂട്ടപ്പിരിച്ചുവിടലുകള്‍ തുടങ്ങി. ജനം പണത്തിനു വേണ്ടി വലയുമ്പോള്‍ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ കോടികള്‍ ആളുകളുടെ കൈയില്‍ കുന്നുകൂടി. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് നടക്കുന്നതെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രാജ്യസഭയിലെ പരാമര്‍ശം നോട്ടു നിരോധനത്തിനു ശേഷം മോദി നേരിടേണ്ടി വന്ന ഏറ്റവും കടുപ്പമേറിയ വിമര്‍ശനങ്ങളില്‍ ഒന്നായി.

വിമര്‍ശനങ്ങള്‍ കൂരമ്പുകളായതോടെ 50 ദിവസം കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി വികാരാധീനനായി. എന്നിട്ടും ഭരണ-പ്രതിപക്ഷ പിടിവാശിയില്‍ സുപ്രധാനമായൊരു സാമ്പത്തിക നയത്തെക്കുറിച്ച് പേരിനുപോലും ഒരു ചര്‍ച്ച നടക്കാതെ പാര്‍ലമെന്റിന്റെ ഒരുമാസം നീണ്ട സമ്മേളനത്തിന് കൊടിയിറങ്ങി.

എല്ലാറ്റിനുമൊടുവില്‍ വാഗ്ദത്ത ദിനം വന്നെത്തുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഈ നിമിഷം വരെയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. ഡിസംബര്‍ 30 കഴിയുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പഴയ പടിയിലേക്ക് തിരിച്ചെത്തുമോ? പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുമോ? അതോ ഡിജിറ്റലൈസേഷന്റെയും ക്യാഷ്‌ലെസ് ഇക്കണോമിയുടെയും പേരില്‍ നിയന്ത്രണങ്ങള്‍ തുടരുമോ? തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എത്ര? പകരം ഇറക്കിയ പുതിയ കറന്‍സികള്‍ എത്ര? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെയും സമ്പദ് വ്യവസ്ഥയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കള്ളപ്പണത്തിന്റെയും കണക്കുകള്‍ എത്ര? നോട്ട് നിരോധനം നടപ്പാക്കാനും പുതിയ നോട്ട് വിപണിയില്‍ ഇറക്കാനുമായി വന്ന ചെലവ് എത്ര? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും. പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായി ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച്് അദ്ദേഹം എന്തു പറയും എന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending