X

കളിക്കും കയ്യടി: കളികഴിഞ്ഞും കയ്യടി; വേറിട്ട ആഘോഷവുമായി ജപ്പാന്‍

ദോഹ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ നേടിയ അട്ടിമറി വിജയം ജപ്പാനെ ആഹ്ലാദത്തിന്റെ നെറുകയിലെത്തിച്ചു. വിജയം ആരവങ്ങളില്‍ തീര്‍ക്കാതെ വേറിട്ട രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് ജപ്പാന്‍ ആരാധകരും ടീം അംഗങ്ങളും. കളികഴിഞ്ഞ ശേഷം സ്‌റ്റേഡിയത്തിലെയും റൂമിലെയും മാലിന്യങ്ങള്‍ നീക്കിയാണ് ജപ്പാന്‍ വീണ്ടും ലോക കയ്യടി നേടിയിരിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ സമൂഹ മാധ്യമത്തില്‍ ജപ്പാന്‍ ആരാധകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചു. ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പങ്കുവെച്ച വീഡിയോ ദൃശ്യം ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. ഒപ്പം കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹവും.

കഴിഞ്ഞ കളിയില്‍ ആദ്യമായി ജര്‍മനിയെ നേരിട്ട ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ പര്യയായമായി മാറുകയായിരുന്നു. ജര്‍മനിക്കായി ആദ്യ പകുതിയില്‍ എല്‍കെ ഗുണ്ടോഗന്‍ നേടിയ ഗോളില്‍ പിന്നിലായതിന് ശേഷമാണ് ജപ്പാന്‍ ജയം പിടിച്ചെടുത്തത്.

പകരക്കാരായെത്തിയത് റിറ്റ്‌സു ഡോന്‍, തക്കുമ അസാനൊ എന്നിവരാണ് ഗോള്‍ ജപ്പാന് വേണ്ടി സ്‌കോര്‍ ചെയ്തത്. 76ാം മിനുറ്റിലായിരുന്നു റിറ്റ്‌സുവിന്റെ ഗോള്‍. കളിയവസാനിക്കാന്‍ ഏഴ് മിനുറ്റുകള്‍ ബാക്കി നില്‍ക്കെ തക്കുമയും ലക്ഷ്യം കണ്ടു.

പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ജപ്പാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. ജര്‍മന്‍ മുന്നേറ്റനിര 24 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തത്. ജപ്പാന് മടക്കാനായത് 11 എണ്ണവും.

web desk 3: