kerala

കാസര്‍കോട് ബസ് അപകടം; 11 വയസുള്ള പെണ്‍കുട്ടിയടക്കം ആറുപേര്‍ മരിച്ചു

By webdesk18

August 28, 2025

കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട ആര്‍ടിസി ബസ് അപകടത്തില്‍ ആറുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ്സ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവര്‍ക്കിടയിലേക്കും ഇടിച്ചുകയറിയാണ് അപകടം നടന്നത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഹസ്നയ്ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.

ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന കര്‍ണാട ആര്‍ടിസി ബസ് സര്‍വീസ് റോഡിലൂടെ പോകുന്നതിനു പകരം ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നു. ബസിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ ഓടുന്ന ബസുകളുടെ അമിതവേഗത വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് പറഞ്ഞു. അമിത വേഗതയെ സംബന്ധിച്ച് ജില്ലാതല ഡിഡിസിയില്‍ നേരിട്ട് പരാതിപ്പെട്ടതാണ്. എന്നാല്‍ നടപടിയുണ്ടായില്ല. ഡ്രൈവര്‍മാരുടെ അശ്രദ്ധ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.