india

ഇന്ത്യയില്‍ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നവര്‍, 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നവരും

By webdesk13

March 29, 2025

നമ്മുടെ ഇന്ത്യയിലെ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്നും 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട്. കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പൊലീസുകാരില്‍ നാലില്‍ ഒരാള്‍, ഗുരുതരമായ വിഷയങ്ങളില്‍ ജനക്കൂട്ടം ഇടപെടണമെന്നും ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതാണ് ശരിയെന്നും വിശ്വസിക്കുന്നു. കൊടും കുറ്റവാളികളെ നിയമപരമായ വിചാരണക്ക് വിധേയരാക്കുന്നതിനേക്കാള്‍ നല്ലത് കൊല്ലുന്നതാണെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയര്‍, ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

മുന്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. അമര്‍ ജയ്‌സാനി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍വേയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ 30 ശതമാനം പേരും ‘ഗുരുതരമായ’ കേസുകളില്‍ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഒമ്പത് ശതമാനം പേര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും മൂന്നാം മുറ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലുകള്‍ കൈകാര്യം ചെയ്യുന്നവരുമാണ് പീഡനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത്.

പ്രതിയുടെ കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് ശരിയായ നടപടിയാണെന്ന് 11 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോഴൊക്കെ പ്രതിയുടെ കുടുംബത്തെയും മര്‍ദിക്കാമെന്ന് 30 ശതമാനം പേര്‍ പറയുന്നു. കൂടാതെ, ‘സഹകരിക്കാത്ത’ സാക്ഷികളെ അടിക്കുന്നതിനെ 25 ശതമാനം പേര്‍ പിന്തുണച്ചു. ഒമ്പത് ശതമാനം പേര്‍ അവര്‍ക്കെതിരെ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നതിനെയും പിന്തുണക്കുന്നു.

തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് വേണ്ടി ആക്രമണങ്ങളും ബലപ്രയോഗവും നടത്താമെന്ന് ഭൂരിഭാഗമാ പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1948ല്‍ തന്നെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചില്‍ പീഡനം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, എഴുതാനും വായിക്കാനും അറിയാത്തവര്‍, ചേരി നിവാസികള്‍ എന്നിവരാണ് പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്നാണ്. അതേസമയം അറസ്റ്റിലായവരുടെ വൈദ്യപരിശോധന പലപ്പോഴും ഫോറന്‍സിക് മെഡിസിനില്‍ വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍മാരാണ് നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ല. ലഭ്യമായ ഏതെങ്കിലും ഒരു ഡോക്ടറാവും പരിശോധന നടത്തുന്നത്. ചിലപ്പോള്‍ കണ്ണ് രോഗ വിദഗ്ദ്ധന്‍, അനസ്‌തേഷ്യോളജിസ്റ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഡോക്ടര്‍മാരാകാം പരിശോധന നടത്തുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഫോറന്‍സിക് ഡോക്ടര്‍മാരില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 76 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സിവില്‍ സൊസൈറ്റി സംരംഭമായ നാഷണല്‍ കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ അതേ വര്‍ഷം 111 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.