X

മോദിയുടെ ഗുജറാത്തില്‍ പോഷകാഹാരക്കുറവ് മൂലം 5 കുട്ടികള്‍ മരിച്ചു

ഗുജറാത്തിലെ കച്ച് ജില്ലയിലെ ലുദ്ബായ് ഗ്രാമത്തില്‍ പോഷകാഹാരക്കുറവ് മൂലം ഒരാഴ്ചയ്ക്കിടെ അഞ്ച് കുട്ടികള്‍ മരിച്ചു. ജൂണ്‍ ഏഴ് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കച്ച് മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികള്‍ മരിച്ചത്. നവജാത ശിശുക്കള്‍ മുതല്‍ ഒന്നര വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.

ഗ്രാമത്തിലെ 322 കുട്ടികളെ മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ജയേഷ് കപാഡിയ പരിശോധിച്ചിരുന്നു. ഇവരില്‍ 39 പേര്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍, ലുദ്ബായ് ഗ്രാമത്തില്‍ പോഷകക്കുറവ് മൂലം കുട്ടികള്‍ മരണപ്പെട്ട സംഭവത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കച്ച് ജില്ല വികസന ഓഫീസര്‍ അറിയിച്ചു. ഗ്രാമത്തിലെ രണ്ട് കുട്ടികള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ പോഷകക്കുറവ് മൂലം മരണപ്പെട്ടതെന്നും മറ്റ് കുട്ടികള്‍ മരിച്ചത് വിളര്‍ച്ച, പനി എന്നീ കാരണങ്ങളാണെന്നും ഡി.ഡി.ഒ അറിയിച്ചു.

ഗുജറാത്ത് സര്‍ക്കാര്‍ ശിശുക്ഷേമത്തിനായി ചിരഞ്ജീവി യോജന, ബാല് ഭോഗ് യോജന, വിറ്റാമിന്‍ യുക്ത് പോഷന്‍ ആഹാര്‍ യോജന, കന്യാ കേളവാനി യോജന, പോഷകാഹാര പുനരധിവാസ കേന്ദ്രം, ബാല് സഖാ സെന്റര്‍, ബാല് അമൃതം, കസ്തൂര്‍ബാ പോഷന്‍ സഹായ യോജന, മിഷന്‍ ബാലം സുഖം, മാംതാ ഘര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തിവരുന്നു. എന്നാല്‍, ഇതൊന്നും താഴെ തട്ടിലെത്തുന്നില്ലെന്നാണ് വാര്‍ത്തകള്‍ തെളിയിക്കുന്നത്.2022 ഡിസംബര്‍ 21 വരെ സംസ്ഥാനത്തെ 30 ജില്ലകളിലായി 1,25,707 കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്നും അതില്‍ 1,01,586 പേര്‍ക്ക് ഭാരക്കുറവുണ്ടെന്നും 24,121 പേര്‍ക്ക് ഭാരക്കുറവുണ്ടെന്നും ഗുജറാത്ത് വനിതാ ശിശു വികസന മന്ത്രി ഈ മാര്‍ച്ചില്‍ സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു.

 

 

webdesk13: