X

പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചു കൊന്നു

ലഹരിവിരുദ്ധ ദിനത്തില്‍ നാടിനെ നടുക്കിയ വാര്‍ത്തയാണ് ബീഹാറില്‍ നിന്നുള്ളത്. പുകവലിച്ച 15കാരനായ വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചു കൊന്നു. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മാതാവിന്റെ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് താഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിയൊണ് സംഭവം.

സ്‌കൂള്‍ ചെയര്‍മാനായ വിജയ്കുമാര്‍ യാദവ് ഇത് കണ്ടു. തുടര്‍ന്ന്, ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂള്‍ പരിസരത്തെത്തിച്ച ശേഷം മറ്റധ്യാപകരുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കുട്ടിയെ നഗ്‌നനാക്കി ബെല്‍റ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാതാവും സഹോദരിയും പറഞ്ഞു. കഴുത്തിനും കയ്യിനും ആഴത്തില്‍ മുറിവുണ്ടായിരുന്നു. ബോധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍, താന്‍ പുകവലിച്ചത് വീട്ടുകാരറിയുമെന്ന് പേടിച്ച് കുട്ടി വിഷം കഴിച്ചതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് സ്‌കൂള്‍ ചെയര്‍മാന്‍ പറയുന്നത്.

രണ്ട് മാസം മുമ്പാണ് ബജ്‌റംഗി സ്‌കൂളിലെ ഹോസ്റ്റലില്‍ പ്രവേശനം നേടിയത്. വേനല്‍ക്കാല അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ബജ്‌രംഗിയുടെ പിതാവ് ഹരി കിഷോര്‍ റായ് കൂലിപണിക്കാരനാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോത്തിഹാരിയിലേക്ക് അയച്ചതായും സ്‌കൂള്‍ സീല്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

webdesk13: