X

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വിവാദങ്ങള്‍ക്കിടെ ദിലീപിന്റെ അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങി. അറസ്റ്റിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കേസ് വിചാരണയിലേക്ക് കടക്കാനുള്ള അന്തിമ നടപടികളിലാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ മുഖ്യപ്രതി പള്‍സര്‍സുനി അറസ്റ്റിലായതോടെ ക്വട്ടേഷനാണെന്ന് പ്രതി മൊഴി നല്‍കി. തുടര്‍ന്ന് ജൂണ്‍ 28ന് നടന്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. തുടര്‍ന്ന് ജൂലായ് പത്തിന് ദിലീപിനെ അറസ്റ്റു ചെയ്തു.

ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ് കണ്ടെത്തി. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് താരസംഘനട അമ്മയില്‍ പൊട്ടിത്തെറിയുണ്ടാവുകയം ദിലീപിനെ പുറത്താക്കുകയും ചെയ്തു. പിന്നീടാണ് വനിതാ കൂട്ടായ്മയെന്ന പേരില്‍ ഡബ്ല്യു.സി.സി ഉണ്ടാവുന്നത്.

വിവാദങ്ങള്‍ താരസംഘടനയായ അമ്മയെ പിടിച്ചുകുലുക്കി. അമ്മ സംഘടന ഇരയെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നു. ഇതിനിടെ കേസിലെ അനുബന്ധ കുറ്റപത്രം കോടതിയിലെത്തി. 8ആം പ്രതിയായ ദിലീപ് അടക്കം 12 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഗൂഡാലോചനയും ബലാത്സംഗക്കുറ്റവുമടക്കം ചുമത്തിയാണ് 650 പേജുള്ള അധിക കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിചാരണ വൈകാതെ എറണാകുളം സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.

ഏറ്റവുമൊടുവില്‍ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കവും വിവാദത്തിലായി. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞിരുന്നു. ഒടുവില്‍ ദീലീപ് തന്നെ പിന്മാറുകയും വിഷയത്തില്‍ ദിലീപിനെ പൂര്‍ണമായും തള്ളാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു.

chandrika: