X

ഐക്യത്തിന്റെ ആല്‍ബോ-പ്രതിഛായ

ഐറിഷുകാരിയായ മേരിന്‍ സിഡ്‌നിയിലെ കൊച്ചുവീട്ടില്‍ ഏക മകനുമായി കഴിയുകയായിരുന്നു. ഭര്‍ത്താവ് മരിച്ചുപോയ മേരിന്റെ മകന്റെ പിതാവ് മറ്റൊരാളായിരുന്നുവെന്ന് മകന്‍ അറിയുന്നത് യൂറോപ്യന്‍ യാത്രക്കിടയിലാണ്. മകന്‍ ആല്‍ബോ വിട്ടില്ല. ഭാര്യയും കുട്ടികളുമുള്ള ഏതോഒരാളാണ് തന്റെ പിതാവെന്നറിഞ്ഞ് യുവാവായിരിക്കവെ പിതാവിനെ ചെന്നുകണ്ടുപിടിക്കുകതന്നെ ചെയ്തു. കുട്ടികളും കുടുംബവുമായി ഇറ്റലിയില്‍ കഴിയുകയായിരുന്നു അയാള്‍. ആയുവാവാണ് ഭൂമിയിലെ ഏകഭൂഖണ്ഡ രാഷ്ട്രത്തിന്റെ മുപ്പത്തൊന്നാമത് പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പേര് ആന്തണി ആല്‍ബനീസ്. കൂട്ടുകാരുടെയും നാട്ടുകാരുടെയും ആല്‍ബോ. ഏതായാലും നമ്മെപോലെ ഇറ്റലി-ഐറിഷ്‌കാരുടെ മകന്‍ പ്രധാനമന്ത്രിയാകരുതെന്നൊന്നും ഓസ്‌ട്രേലിയക്കാര്‍ വാദിച്ചില്ല. മെയ് 21ന് നടന്ന വോട്ടെടുപ്പില്‍ 9 വര്‍ഷത്തെ സ്‌കോട്ട് മോറിസന്റെ അധികാരവാഴ്ചക്ക് അന്ത്യം കുറിച്ച് ആന്തോണിയോ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി. 23ന് സത്യപ്രതിജ്ഞചെയ്തു.

മധ്യ-ഇടതുപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ആല്‍ബനീസ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത് ഒരു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷമാണ്. സ്‌കോട്ട്‌മോറിസണെ പിന്തള്ളി 150ല്‍ 70 സീറ്റുകള്‍ നേടിയാണ് പാര്‍ലമെന്റിന്റെ അധോസഭയില്‍ ലേബര്‍ പാര്‍ട്ടിക്കുവേണ്ടി ആല്‍ബനീയ് പ്രധാനന്ത്രിയായത്. ലിബറല്‍-നാഷണലിസ്റ്റ് സഖ്യമാണ് എതിരാളികള്‍. അവര്‍ വെറുതെയിരിക്കുമെന്ന്‌നിനയ്ക്കാന്‍ വയ്യ. സെനറ്റില്‍ മതിയായ ഭൂരിപക്ഷമില്ലാത്തതും വെല്ലുവിളിയാണ്. ഏതായാലും സ്ത്രീകള്‍ക്ക് ചരിത്രത്തിലെ ഏറ്റവുമധികം പ്രാതിനിധ്യം നല്‍കിയാണ് കഴിഞ്ഞദിവസം ആല്‍ബോ തന്റെ മന്ത്രിസഭ രൂപീകരിച്ചത്. അധികാരമേറ്റെടുത്തയുടനെ ജപ്പാനില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തതായിരുന്നു പ്രധാന ദൗത്യം. അവിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നരേന്ദ്രമോദിയും ജപ്പാന്‍ പ്രസിഡന്റ് ഫൂമിയോ കിഷിതയും ഊഷ്മളസ്വീകരണമാണ് നല്‍കിയത്. ജപ്പാനും മൂന്നു രാജ്യങ്ങളും ചേര്‍ന്ന് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാനായി രൂപീകരിച്ച ക്വാഡ് (ചതുര്‍) സഖ്യത്തിലെ പ്രധാന കണ്ണിയാണ് ഓസ്‌ട്രേലിയ. മറ്റുള്ളവരേക്കാള്‍ ചൈന ഭീഷണിയാകുന്നത് ആല്‍ബനീസിന്റെ രാജ്യത്തിനുതന്നെയാണ്. ഇതിനകം സമീപ ദ്വീപായ സോളമന്‍ രാജ്യവുമായി സഖ്യത്തിലേര്‍പെട്ട് അവിടെ സൈനികത്താവളം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. പെന്നി വോങ് എന്ന വനിതാവിദേശകാര്യമന്ത്രിയെ ഇതിനകം ഫിജിയിലേക്ക് അയച്ച് ചൈനയുമായി അടുക്കുന്നതിനെ വിലക്കാനും ആല്‍ബനീസ് ശ്രമിച്ചു. ഇവരടക്കം 13 വനിതകളെയാണ് മന്ത്രിസഭയിലുള്‍പെടുത്തിയത്. ഇവരിലൊരാള്‍ ആന്‍ അലി എന്ന മുസ്‌ലിമും. പരിസ്ഥിതിവാദിയും സ്വതന്ത്രവാദിയും പുരോഗമനചിന്തകനുമായ ആല്‍ബോക്ക് മേല്‍ പ്രതീക്ഷയുടെ വലിയ ഭാരമാണ് ജനം ഏറ്റിവെച്ചിരിക്കുന്നത്. കോവിഡ് തകര്‍ത്ത സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരണം. യാഥാസ്ഥിതിക വാദികളുടെ പിന്തുണ നേടണം. ഒന്നും നിസ്സാരമല്ല.

സ്‌കോട്ട് ബുള്‍ഡോസറാണെങ്കില്‍ താന്‍ ബില്‍ഡറാണെന്നാണ് ആല്‍ബോ അവകാശപ്പെടുന്നത്. നീണ്ട കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന നൈപുണ്യമാണ് ആല്‍ബനീസെന്ന 59കാരനെ പ്രധാനമന്ത്രി പദത്തിലേക്കെത്തിച്ചത്. ‘ഭയവും ഭിന്നതയുമല്ല, ഐക്യവും ആത്മവിശ്വാസവും ജനതയില്‍ പകര്‍ന്നുനല്‍കാനാണ്’ താന്‍ ഉദ്ദേശിക്കുന്നതെന്നാണ് കാല്‍നൂറ്റാണ്ട് പാര്‍ലമെന്റംഗമായിരുന്ന പുതിയ പ്രധാനമന്ത്രി പറയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ബില്‍ഷോര്‍ട്ടന്റെ പരാജയത്തോടെ പാര്‍ട്ടിയുടെ അമരം ഏന്തുന്നത്. മൂന്നുവര്‍ഷംകൊണ്ട് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനായത് ആല്‍ബോയുടെ വ്യക്തിപരമായ വിജയമാണ്. സിഡ്‌നി മണ്ഡലത്തില്‍നിന്ന് 1996ല്‍ നേടിയ വിജയമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. 2007 മുതല്‍ 2013 വരെ കാബിനറ്റ് മന്ത്രിയും ഉപപ്രധാനമന്ത്രിയും വരെയായി. 9 വര്‍ഷത്തിന്‌ശേഷം ഭാര്യ കാമല്‍ടിബുല്‍ട്ടുമായി വേര്‍പിരിഞ്ഞശേഷം ജോഡി ഹെയ്ഡനെ വിവാഹം ചെയ്തു. ഒരു മകനുണ്ട്.

Chandrika Web: