Connect with us

Culture

തുളസിത്തോട്ടവും കഞ്ചാവ് ചെടിയും

Published

on

സക്കീര്‍ താമരശ്ശേരി

തുളസിത്തോട്ടത്തിലെ കഞ്ചാവ് ചെടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ വിശേഷിപ്പിക്കാന്‍ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉപയോഗിച്ച വാക്കാണിത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വാക്‌പോരും മുറുകിക്കഴിഞ്ഞു ആന്ധ്രാ രാഷ്ട്രീയത്തില്‍. തികച്ചും വ്യത്യസ്തമാണ് ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ രംഗം. പ്രാദേശിക കക്ഷികളുടെ സമഗ്രാധിപത്യം. പണക്കൊഴുപ്പും താരപ്പൊലിമയും വേണ്ടുവോളം. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും (ടി.ഡി.പി) മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമല്‍സരം. ഡല്‍ഹിയില്‍ അധികാരത്തിനായി പോരാടുമ്പോഴും ആന്ധ്രയില്‍ സാന്നിധ്യമറിയിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. സംസ്ഥാന വിഭജനത്തെ തുടര്‍ന്ന് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ല്‍ 15 സീറ്റ് നേടിയാണ് ടി.ഡി.പി കരുത്ത് തെളിയിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടു സീറ്റ്. ടി.ഡി.പി സഖ്യത്തിലായിരുന്ന ബി.ജെ.പി രണ്ടിടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. ഏപ്രില്‍ 11 ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ചാണ് ആന്ധ്രയില്‍ തെരഞ്ഞെടുപ്പ്.

പ്രശ്‌നം ഗുരുതരം
ഒരു പ്രതാപകാലത്തിന്റെ അയവിറക്കലിലാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടിലധികം ആന്ധ്ര ഭരിച്ച പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതനം പൂര്‍ണം. ആന്ധ്രയെ വിഭജിച്ച യു.പി.എ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ സമ്മാനം. 2004 ലും 2009 ലും യു.പി.എ സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ആന്ധ്രയിലെ മുന്നേറ്റം. 1998ല്‍ 22 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലൊതുങ്ങി. എന്നാല്‍ 2004 ല്‍ 29 സീറ്റും 2009 ല്‍ 33 സീറ്റും നേടി ഗംഭീര തിരിച്ചുവരവ്. 2009 ല്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണവും 2013 ലെ സംസ്ഥാന വിഭജനവും നേതൃദാരിദ്ര്യവും പിന്നീടു പാര്‍ട്ടിയെ തളര്‍ത്തി. ഫലം, 2014 ല്‍ വട്ടപ്പൂജ്യം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുള്‍പ്പെടെ ചിലര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഭരണകക്ഷിയായ ടി.ഡി.പിയുമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുമ്പോഴും സംസ്ഥാനത്ത് നേര്‍ക്കുനേര്‍ പോരാട്ടം.

ബി.ജെ.പിക്ക് ഷോക്ക്
ബി.ജെ.പി.യും ആന്ധ്രയില്‍ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തുന്നില്ല. കഴിഞ്ഞ തവണ ടി.ഡി.പി. സഖ്യത്തില്‍ രണ്ടു സീറ്റുകളില്‍ ജയിക്കാനായി. 1998 ല്‍ നാലു സീറ്റില്‍ ജയിച്ച ബി.ജെ.പി 1999 ല്‍ ഏഴു സീറ്റാക്കി നില മെച്ചപ്പെടുത്തി. എന്നാല്‍ 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ല്‍ മോദി തരംഗത്തിലും ജയിക്കാനായത് രണ്ടു സീറ്റില്‍ മാത്രം. എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍മാറാനുള്ള ടി.ഡി.പി തീരുമാനം ബി.ജെ.പിക്ക് ഷോക്കാവും. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കാന്‍ ശ്രമം നടന്നെങ്കിലും വിലപ്പോയില്ല. അതോടെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇക്കുറി ഒരിടത്തുപോലും ബി.ജെ.പി പച്ചതൊടില്ലെന്നാണ് വിലയിരുത്തല്‍.

വൈ.എസ്.ആര്‍
എന്ന മൂന്നക്ഷരം
മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്റ്റംബറില്‍ വൈ.എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് രൂപംകൊണ്ട രാഷ്ട്രീയ സാഹചര്യമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണമായത്. മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ച അവകാശവാദം കോണ്‍ഗ്രസ് തള്ളി. തുടര്‍ന്ന് ധനകാര്യമന്ത്രി കെ. റോസയ്യയെ മുഖ്യമന്ത്രിയാക്കി. വൈകാതെ 2011ല്‍ ജഗന്‍മോഹന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു. പാര്‍ട്ടി മല്‍സരിച്ച ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (2014) എട്ടു സീറ്റുകള്‍ നേടി കരുത്തുതെളിയിച്ചു. പിന്നീട് കിങ് മേക്കറായി ജഗന്‍ വളര്‍ന്നു.

ചില്ലറയല്ല വെല്ലുവിളി
ആധിപത്യം നിലനിര്‍ത്താനുള്ള ടി.ഡി.പിയുടെ ശ്രമങ്ങള്‍ക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സംസ്ഥാനത്തു നിറഞ്ഞുനില്‍ക്കുന്ന ജഗന്‍, നായിഡുവിന് തലവേദന സൃഷ്ടിച്ചുകഴിഞ്ഞു. തെലങ്കാന വിഭജനമാണ് ഇതില്‍ പ്രധാനം. സംസ്ഥാന ഭരണത്തിനെതിരായ വികാരവും ആളിക്കത്തിക്കുന്നുണ്ട്. രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളായ ജഗന്‍ സാധാരണക്കാരന്റെ പരിവേഷമിട്ടാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. വന്‍ വാഗ്ദാനങ്ങളുമായാണ് ജഗന്റെ പ്രചാരണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 45 വയസ്സു കഴിഞ്ഞ ഓരോ സ്ത്രീക്കും 75,000 രൂപ, സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 50 ശതമാനം സംവരണം, പിന്നാക്കവിഭാഗ കമ്മിഷന് നിയമപരമായ അംഗീകാരം എന്നിങ്ങനെ പിന്നാക്കവിഭാഗക്കാരെ കൂടെ നിര്‍ത്താന്‍ കൈവിട്ട കളികള്‍. നായിഡുവിന് നിങ്ങള്‍ എത്രയോ അവസരം കൊടുത്തു, ഇനിയിപ്പോള്‍ ഒരവസരം എനിക്കു തരൂ- ഇതാണ് 48കാരനായ ജഗന്റെ അപേക്ഷ. രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുന്‍ മന്ത്രിയുമായ വൈ.എസ് വിവേകാനന്ദ റെഡ്ഡിയെ മാര്‍ച്ച് 15 ന് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും പ്രചാരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആവശ്യം.

ജഗജില്ലന്‍
ആസ്തി 375 കോടി രൂപ. ക്രിമിനല്‍ കേസ് 31. ജഗന്‍മോഹന്‍ റെഡ്ഡി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കാണിത്. ഭാര്യയുടെയും (124 കോടി) 2 പെണ്‍മക്കളുടെയും (6.5, 4.6 കോടി വീതം) സ്വത്തുക്കള്‍ കൂടി ചേരുമ്പോള്‍ ആകെ 510 കോടി. 2014 ല്‍ ഇത് 416 കോടിയായിരുന്നു. ഭാര്യയുടെ ആസ്തിയില്‍ 3.5 കോടിയിലേറെ വില വരുന്ന 5.86 കിലോ സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്നു. കടപ്പ ജില്ലയിലെ പുലിവെന്തുല മണ്ഡലത്തില്‍ നിന്നാണ് ജഗന്‍ ജനവിധി തേടുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണക്കേസുകളും ജഗനെതിരെയുണ്ട്.

നെഞ്ചിടിപ്പേറി നായിഡു
ഒരു പരീക്ഷണഘട്ടത്തിലാണ് ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ക്കെതിരെ മല്‍സരിച്ച് കരുത്തുതെളിയിക്കേണ്ട അവസ്ഥ. നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാര്‍ട്ടി-ഇടത്-ബി.എസ്.പി സഖ്യവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം വന്‍ പരാജയമായി. പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ടു. മോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ ഐക്യത്തിന് മുഖ്യപങ്ക് വഹിക്കണം. വ്യക്തിപ്രഭാവം അവസാനിച്ചിട്ടില്ലെന്ന അറിയിക്കാന്‍ മികച്ച വിജയം അനിവാര്യം. 1998 ല്‍ 12 സീറ്റും 1999 ല്‍ 29 സീറ്റും നേടിയ ടി.ഡി.പി 2004 ല്‍ അഞ്ചും 2009 ല്‍ ആറും സീറ്റുകളില്‍ ഒതുങ്ങി. എന്നാല്‍ 2014ല്‍ 15 സീറ്റ് നേടി കരുത്ത് കാട്ടി. കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കുക ടി.ഡി.പിക്ക് വലിയ വെല്ലുവിളി തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending