X

‘തുടരാനാവില്ല’; നിറ കണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്റി മറെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നു. തുടര്‍ച്ചയായ ഏറ്റ പരിക്കുകളാണ് താരത്തെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കുമെന്ന് മറെ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓപ്പണിനു മുന്നോടിയായി മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ നിറകണ്ണുകളോടെയാണ് മറെ വിരമിക്കല്‍ തീരുമാനമറിയിച്ചത്.

സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലില്‍ നിന്ന് മറെക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം കഴിഞ്ഞ ജൂണിലാണ് മറെ വീണ്ടും മടങ്ങിയെത്തിയത്. ഇതിനു പിന്നാലെയും താരത്തിന് പരിക്കേറ്റു.

വിമ്പിള്‍ഡണ്‍ വരെ തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനു സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു.

76 വര്‍ഷങ്ങള്‍ക്കു ശേഷം 2012ല്‍ യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് മറെ. 1936ല്‍ ഫ്രെഡ്‌പെറിയാണ് യു.എസ് ഓപ്പണ്‍ നേടിയത്. സ്‌കോട്ട്‌ലന്റുകാരനായ മറെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിട്ടുണ്ട്.

chandrika: